മലപ്പുറം : വേനൽമഴ ശക്‌തി പ്രാപിച്ചതോടെ ജില്ലയിലെ പൊന്നാനി കോളനിയിലെ 4,000 ഏക്കർ ഭൂമിയിലെ കൊയ്‌ത്ത് മുടങ്ങി. കഴിഞ്ഞ 2 ദിവസമായി ഇവിടെ തുടർച്ചയായി പെയ്യുന്ന മഴയിൽ പാടങ്ങളിൽ വലിയ തോതിൽ വെള്ളം കയറിയിട്ടുണ്ട്. അതിനാൽ തന്നെ കോളനിയിലെ 13 പാടശേഖരങ്ങളിൽ ഇപ്പോൾ കൊയ്‌ത്ത് മുടങ്ങിയിരിക്കുകയാണ്. കൊയ്‌ത്ത് വൈകിയതോടെ പാടശേഖരങ്ങളിൽ വീണുകിടക്കുന്ന നെല്ല് മുളപൊട്ടുമെന്ന ആശങ്കയിലാണ് കർഷകർ.
നരണിപ്പുഴ-കുമ്മിപ്പാലം, മുല്ലമാട്, തേരാറ്റ് കായൽ, നുനക്കടവ്, കടുക്കുഴി, ഉപ്പുങ്ങൽ, തുരുത്തുമ്മൽ, പരൂർ, വാവേൽ, ചിറ്റത്താഴം, പഴഞ്ഞി, പാറുക്കുഴി, മുതുവുമ്മൽ എന്നീ പാടശേഖരങ്ങളിലെ നെല്ലാണ് കൊയ്‌തെടുക്കാൻ കഴിയാതെ കിടക്കുന്നത്. മഴവെള്ളം പാടങ്ങളിൽ കിടക്കുന്നതിനാൽ കൊയ്‌ത്ത് യന്ത്രങ്ങൾ താഴ്ന്നു പോകുന്ന സ്‌ഥിതിയാണ്.
കൊയ്‌ത്ത് മുടങ്ങിയതോടെ തമിഴ്‌നാട്ടിൽ നിന്നും എത്തിച്ച 50ൽ ഏറെ കൊയ്‌ത്ത് യന്ത്രങ്ങളാണ് നിലവിൽ കരയിലേക്ക് മാറ്റിയത്. ഒപ്പം തന്നെ ശക്‌തമായ വേനൽമഴ വിളവെത്താത്ത നെല്ലിനെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. മഴ ഇതേ രീതിയിൽ തുടർന്നാൽ വലിയ നഷ്‌ടം ഉണ്ടാകുമെന്നാണ് കർഷകർ വ്യക്‌തമാക്കുന്നത്.
Read also : പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; ആറാംഘട്ട വോട്ടെടുപ്പ് നാളെ