പാലക്കാട് : ജില്ലയിലെ ഒറ്റപ്പാലം മേഖലയിൽ ഒന്നാംവിള നെൽകൃഷി കുറയുന്നതായി കൃഷിവകുപ്പിന്റെ കണ്ടെത്തൽ. ഒറ്റപ്പാലം, ഷൊർണൂർ നഗരസഭകളും മേഖലയിലെ 8 പഞ്ചായത്തുകളും ഉൾപ്പെട്ട ഒറ്റപ്പാലം ബ്ളോക്കിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 200 ഹെക്‌ടറിലേറെ ഭൂമിയിലാണ് കൃഷി ഇറക്കാഞ്ഞത്. നിരവധി പ്രതികൂല സാഹചര്യങ്ങൾ ഉള്ളതിനാലാണ് ഇത്തവണ ഒന്നാംവിള കൃഷി കുറഞ്ഞതെന്ന് കർഷകർ പറയുന്നു.
കഴിഞ്ഞ വർഷം 1,120 ഹെക്‌ടർ ഭൂമിയിൽ കൃഷി ചെയ്‌ത സ്‌ഥാനത്ത് ഇത്തവണ അത് 900 ഹെക്‌ടർ ആയി കുറഞ്ഞു. ഈ മേഖലയിൽ ഏറ്റവും കൂടുതൽ കൃഷി ഇറക്കിയത് അമ്പലപ്പാറ പഞ്ചായത്തിലാണ്. 200 ഹെക്‌ടർ ഭൂമിയിലാണ് ഇവിടെ കൃഷി ഇറക്കിയത്. കോവിഡ് വ്യാപനവും, തൊഴിലാളികളുടെ ലഭ്യതക്കുറവും, വേനൽ മഴയിൽ ഞാറ്റടികൾ നശിച്ചതും, കാട്ടുപന്നികളുടെ ശല്യവും, കാലാവസ്‌ഥ പ്രശ്‌നങ്ങളും ഉൾപ്പടെയുള്ള പ്രതിസന്ധികളാണ് കൃഷി കുറയാൻ കാരണം.
ഈ വർഷം ഏറ്റവും കുറവ് കൃഷി ഇറക്കിയത് തൃക്കടീരി പഞ്ചായത്തിലാണ്. 40 ഹെക്‌ടർ സ്‌ഥലത്ത് മാത്രമാണ് ഇത്തവണ ഇവിടെ കൃഷി ഇറക്കിയത്. കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചായി ഉണ്ടായ പ്രളയവും, കോവിഡും കാർഷിക മേഖലയുടെ താളം തെറ്റിച്ച സ്‌ഥിതിയാണ്.
Read also : കടുത്ത പ്രതിസന്ധി; കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വ്യാപാരികൾ