തിരുവനന്തപുരം: സംസ്‌ഥാനത്ത് കടകൾ അടച്ചിട്ട് ലോക്ക്ഡൗൺ നീട്ടുന്നതിന് എതിരെ വ്യാപാരികൾ രംഗത്ത്. കോവിഡ് രണ്ടാം തരംഗ വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ വ്യാപാരികൾക്ക് നൽകിയത് വൻ കടബാധ്യതയാണ്. തൊഴിൽ മാത്രമല്ല, തൊഴിലിനായി മുടക്കിയ പണവും നഷ്‌ടമായെന്ന് വ്യാപാരികൾ പറയുന്നു.
നിയന്ത്രിത സമയത്ത് എല്ലാ വ്യാപാര സ്‌ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. ആദ്യ ലോക്ക്ഡൗണിൽ ഉണ്ടായ നഷ്‌ടം നികത്താൻ മിക്കവർക്കും വായ്‌പ എടുക്കേണ്ടി വന്നിരുന്നു. അതിനിടെയാണ് രണ്ടാമതും ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. 45 ദിവസമായി കടകൾ അടഞ്ഞുകിടക്കുകയാണ്. അതിനാൽ തന്നെ നഷ്‌ടം ക്രമാതീതമായി വർധിക്കുകയാണെന്നും വ്യാപരികൾ പറഞ്ഞു.
ലോക്ക്ഡൗൺ നീട്ടുവാനുള്ള നീക്കം വ്യാപാര മേഖലയുടെ ശവക്കുഴി തോണ്ടുന്ന നടപടിയാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു. കടകളിൽ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം വിൽക്കാൻ കഴിയാത്ത വിധം ഉപയോഗശൂന്യമായി മാറിയെന്നും വ്യാപരികൾ അറിയിച്ചു.
കടുത്ത പ്രതിസന്ധിയിലും നിയന്ത്രണങ്ങൾ അനുസരിച്ച് ഇത്രയും നാൾ സഹകരിച്ചു. കടബാധ്യതയും വാടക ബാധ്യതയും ക്രമാതീതമായി വർധിച്ച് ആത്‌മഹത്യ ചെയ്യുന്ന അവസ്‌ഥയിലെത്തി. മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ വ്യാപാര സ്‌ഥാപനങ്ങളും തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
Read also: പത്തനാപുരത്തെ സ്‍ഫോടക വസ്‌തു ശേഖരം; ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും