ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഇറ്റാവയില്‍ ഗ്രാമപഞ്ചായത്തിന്റെ ഇടക്കാല അധ്യക്ഷ പദവിയിൽ പാകിസ്‌ഥാനിൽ നിന്നുള്ള വനിത. സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കറാച്ചി സ്വദേശിനിയായ ബാനു ബീഗമാണ് പഞ്ചായത്തിന്റെ ഇടക്കാല അധ്യക്ഷ പദവിയില്‍ എത്തിയത്.
ഇവരുടെ ഭർത്താവ് ഇറ്റാവ ജില്ലക്കാരനാണ്. ഭർത്താവിനൊപ്പം 40 വര്‍ഷമായി ഇവിടെ താമസിക്കുകയാണ് ബാനു ബീഗം. പാക് പൗരയാണെന്ന് വ്യക്‌തമായതോടെ ഇവരെ ഗ്രാം പ്രഥാന്‍ പദവിയില്‍ നിന്ന് നീക്കിയതായും സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും ഇറ്റാവ ജില്ലാ ഗ്രാമ പഞ്ചായത്തിരാജ് ഓഫീസര്‍ അലോക് പ്രിയദര്‍ശി പറഞ്ഞു.
ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാക് വനിതക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൽസരിക്കാനും പിന്നീട് ഇടക്കാല അധ്യക്ഷയാകാനും കഴിയുന്ന തരത്തില്‍ ആധാറും മറ്റ് രേഖകളും എങ്ങനെ ലഭിച്ചു എന്നതിനെപ്പറ്റി അന്വേഷണം നടത്തണമെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ബന്ധുക്കളെ കാണാന്‍ ഇന്ത്യയിലെത്തിയ ബാനു ബീഗം പിന്നീട് അക്‌തർ അലി എന്നയാളെ വിവാഹം കഴിച്ച് ദീര്‍ഘകാല വിസയുടെ പിന്‍ബലത്തോടെ യുപിയിലെ ഇറ്റാവയില്‍ താമസം തുടര്‍ന്നു. പലതവണ ഇവര്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചുവെങ്കിലും അനുവദിക്കപ്പെട്ടില്ല. ഗ്രാമവാസിയായ ഒരാളുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബാനു ബീഗം പാക് പൗരയാണെന്ന വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് ഇവര്‍ പഞ്ചായത്ത് അംഗമായത്. 2020 ജനുവരിയില്‍ ഗ്രാം പ്രഥാന്‍ ഷെഹ്‌നാസ് ബീഗം മരിച്ചതോടെയാണ് ബാനു ബീഗം ഇടക്കാല അധ്യക്ഷയായതെന്ന് അധികൃതര്‍ പറയുന്നു.
Also Read: പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങള്‍; മഹുവ മൊയ്‌ത്രയുടെ ട്വീറ്റ്