കൊച്ചി: പാനൂർ പാലത്തായി പീഡനക്കേസിന്റെ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവ് ഹരജി നൽകി. കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകൻ പലതവണ സ്‌കൂൾ വളപ്പിൽ വെച്ച് പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. ക്രൈം ബ്രാഞ്ച് അന്വേഷണം പ്രതിക്ക് അനുകൂലമായ രീതിയിലാണെന്ന് ആരോപിച്ചാണ് ഹരജി നൽകിയത്.
ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി നേതാവ് കൂടിയായ പ്രതി പത്‌മരാജൻ കഴിഞ്ഞ ഏപ്രിലിൽ ആണ് അറസ്‌റ്റിലായത്. വിചാരണക്കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്‌തിരുന്നു. ഇതിനെ തുടർന്ന്, ശരിയല്ലാത്തതും പക്ഷാപാതപരവുമായ അന്വേഷണമാണ് നടക്കുന്നതെന്നും ഹരജിയിൽ ചൂണ്ടി കാട്ടി.
Read Also: ചരക്ക് വാഹനങ്ങളുടെ നികുതി അടക്കാനുള്ള അവസാന തിയതി നീട്ടി
പോക്‌സോ ആക്‌ട് പ്രകാരം അന്വേഷണവും വിചാരണയും വേഗത്തിൽ ആക്കണമെന്നാണ് വ്യവസ്‌ഥ. എന്നാൽ, ആറ് മാസം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയാകാത്തത് ബോധപൂർവമാണെന്ന് ഹരജിയിൽ ആരോപിക്കുന്നു. അന്വേഷണ സംഘം പ്രതിക്ക് അനാവശ്യ ആനുകൂല്യങ്ങളാണ് നൽകുന്നതെന്നും ആക്ഷേപമുണ്ട്. പീഡനത്തിനിരയായ കുട്ടിക്കെതിരെ അന്വേഷണ ഉദ്യോഗസ്‌ഥർ അനാവശ്യ ധാരണകൾ പരത്തുന്നു. ഇതിന്റെ ഭാഗമായാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. അന്വേഷണ ഉദ്യോഗസ്‌ഥരിൽ ഒരാൾ തെളിവുകളും മൊഴികളും മറച്ച് പിടിക്കുന്നു. ഇതിനാലാണ് നീതി നിഷേധിക്കപ്പെടുന്നതെന്നും ഹരജിയിൽ വ്യക്‌തമാക്കി.