കാസർഗോഡ്: പഞ്ചായത്തിന്റെ സ്‌ഥലം കയ്യേറിയാണ് നവീകരണ പ്രവൃത്തി നടക്കുന്നതെന്ന സ്വകാര്യ വ്യക്‌തിയുടെ പരാതിയെ തുടർന്ന് ഒടയംചാൽ–ചെറുപുഴ ജില്ലാ മേജർ റോഡിൽ ഒടയംചാൽ–ഇടത്തോട് ഭാഗത്തെ നവീകരണം മുടങ്ങി. സ്‌ഥലം അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷം പണി തുടർന്നാൽ മതിയെന്ന് പഞ്ചായത്ത് സെക്രട്ടറി കരാറുകാരനോട് നിർദേശിച്ചതോടെ ഇവിടെ നവീകരണ പ്രവൃത്തികൾ നിർത്തി വച്ചിട്ട് ദിവസങ്ങളായി.
നിലവിൽ പഞ്ചായത്ത് ഷോപ്പിങ് കോംപ്ളക്‌സ് നിർമാണം നടക്കുന്ന സ്‌ഥലത്തേക്ക് വീതി കൂട്ടി എടുത്തതായാണ് പരാതി. 10 മീറ്ററാണ് റോഡ് വികസിപ്പിക്കുന്നത്. ഇതിൽ 5.5 മീറ്റർ വീതിയിലാണ് ടാറിങ് നടത്തുന്നത്. റോഡ് ആരംഭിക്കുന്ന ഒടയംചാലിൽ ഡിവൈഡർ നിർമിച്ച് ഇരുഭാഗത്തും ടാറിങ് നടത്താനാണ് പദ്ധതി.
ഇതനുസരിച്ച് ടാറിങ് തുടങ്ങാൻ വീതി കൂട്ടിയപ്പോഴാണ് പരാതി ഉയർന്നത്. ഇതേതുടർന്ന് ഇന്നലെ കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ, വൈസ് പ്രസിഡണ്ട് പി ദാമോദരൻ, ജില്ലാ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ, പഞ്ചായത്ത് സെക്രട്ടറി ജി സനൽകുമാർ എന്നിവർ സ്‌ഥലത്ത് എത്തിയിരുന്നു.
താലൂക്ക് സർവേയർ പഞ്ചായത്ത് സ്‌ഥലം അളന്ന് കുറ്റിയടിക്കുകയും ചെയ്‌തു. ഇതോടെ ടാറിങ് വീതി കൂട്ടാനുള്ള സ്‌ഥലം ലഭിക്കാത്ത അവസ്‌ഥയായി. സ്‌ഥലം ലഭിച്ചില്ലെങ്കിൽ 5.5 മീറ്റർ വീതിയിൽ മാത്രം ടാറിങ് നടത്തുമെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്. എന്നാൽ പഞ്ചായത്ത് സ്‌ഥലം വിട്ടു നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
അതേസമയം സ്‌ഥലം ആവശ്യമാണെന്ന് പൊതുമരാമത്ത് അറിയിച്ചാൽ വിട്ടു നൽകുന്ന കാര്യം പരിഗണിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വ്യക്‌തമാക്കി.
Malabar News: ബസ് സര്‍വീസ് ആരംഭിച്ചില്ല; ഉപയോഗ ശൂന്യമായി കാത്തിരിപ്പ് കേന്ദ്രം