തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്‌മയുടെ ജാമ്യാപേക്ഷ തള്ളി നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി. പ്രതിയെ കസ്‌റ്റഡിയിൽ വെച്ച് ഉടൻ വിചാരണ നടത്താൻ നേരത്തെ കോടതി പ്രോസിക്യൂഷന് അനുമതി നൽകിയിരുന്നു. ഒന്നാം പ്രതിക്ക് ജാമ്യം ലഭിച്ച സാക്ഷികളെ സ്വാധീനിക്കുമെന്നും വിചാരണയെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
ആത്‍മഹത്യ പ്രവണതയുള്ള പ്രതിയെ ജാമ്യത്തിൽ വിട്ടാൽ അപകടമാണെന്ന സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറിന്റെ വാദം അംഗീകരിച്ചാണ് ജഡ്‌ജി വിദ്യാധരൻ, ഗ്രീഷ്‌മയുടെ ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ വർഷം ഒക്‌ടോബർ 14ന് ആണ് തമിഴ്‌നാട് പളുകലിലുള്ള വീട്ടിൽ വെച്ച് ഗ്രീഷ്‌മ ഷാരോണിന് കഷായത്തിൽ വിഷം കലക്കി കൊടുത്തത്.
ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാരോൺ ചികിൽസയിലിരിക്കെ 25ന് ആണ് മരിക്കുന്നത്. ആദ്യം പാറശാല പോലീസ് അസാധാരണ മരണമെന്ന നിഗമനത്തിൽ എത്തിയെങ്കിലും, പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് നടന്നത് കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതി ഗ്രീഷ്‌മ കുറ്റസമ്മതം നടത്തിയിട്ടുമുണ്ട്.
Most Read: എംജി വിസി; സാബു തോമസിന്റെ പേര് ഒഴിവാക്കി സർക്കാർ- പുതിയ പട്ടിക നൽകി