കീവ്: റഷ്യയുടെ പട്രോൾ ബോട്ടുകൾ തകർത്തെന്ന അവകാശവാദവുമായി യുക്രൈൻ പ്രതിരോധ മന്ത്രാലയം. ഡ്രോൺ ഉപയോഗിച്ച് കരിങ്കടലിൽ രണ്ട് ബോട്ടുകൾ തകർത്തതായാണ് യുക്രൈൻ വ്യക്‌തമാക്കിയത്. സ്നേക്ക് ദ്വീപിന് സമീപത്തായി റഷ്യയുടെ റാപ്റ്റർ ബോട്ടുകൾ തകരുന്ന ദൃശ്യവും യുക്രൈൻ പങ്കുവെച്ചിട്ടുണ്ട്.
അത്യാധുനിക ആയുധ സജ്‌ജീകരണങ്ങളുള്ളതാണ് റാപ്റ്റർ പട്രോൾ ബോട്ടുകൾ. ഇരുപത് സൈനികർ വരെ ഇതിലുണ്ടാകും. തുർക്കി നിർമിത ബെയ്റാക്‌ടർ ഡ്രോണുകളുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് യുക്രൈൻ വ്യക്‌തമാക്കി. ഏപ്രിൽ പകുതിയോടെ റഷ്യയുടെ യുദ്ധക്കപ്പൽ കരിങ്കടലിൽ മുങ്ങിയിരുന്നു. തീപിടിച്ചാണു കപ്പൽ മുങ്ങിയതെന്നാണ് റഷ്യ വ്യക്‌തമാക്കിയിരുന്നത്. എന്നാൽ ഡ്രോൺ ആക്രമണത്തിലാണ് യുദ്ധക്കപ്പൽ മുങ്ങിയതെന്നാണ് യുക്രൈൻ അവകാശപ്പെടുന്നത്.
നിലവിൽ യുക്രൈൻ പ്രതിരോധത്തിന്റെ അടയാളമായി മാറിയിരിക്കുകയാണ് സ്‌നേക്ക് ദ്വീപ്. യുക്രൈനും റഷ്യയും തമ്മിൽ രൂക്ഷമായ പോരാട്ടമാണ് ഇവിടെ നടക്കുന്നത്.
Read also: നിർബന്ധിത വാക്‌സിനേഷൻ പാടില്ല; ഉത്തരവുമായി സുപ്രീം കോടതി