കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനാപകടം. ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം നിയന്ത്രണം വിട്ട് റൺവേയിൽ നിന്നും തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ചു. വീഴ്ചയുടെ ആഘാതത്തിൽ വിമാനം രണ്ട് ഭാഗങ്ങളായി അടർന്നുവീണു. രാത്രി 8 മണിയോടെ നടന്ന അപകടത്തിൽ പൈലറ്റ് ദീപക് സാഥും സഹപൈലറ്റ് അഖിലേഷ് കുമാറും സംഭവസ്ഥലത്തു തന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ.
190 യാത്രക്കാരടങ്ങുന്ന വിമാനം വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് സർവീസ് നടത്തിയിരുന്നത്. പരിക്കേറ്റ യാത്രക്കാരിൽ ചിലരെ മലപ്പുറം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും ബാക്കിയുള്ളവരെ കോഴിക്കോട് ജില്ലയിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് സൂചനകൾ. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാൽ പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ എണ്ണം വ്യക്തമല്ല.
കഴിഞ്ഞ കുറേ മണിക്കൂറുകളായി കനത്ത മഴ തുടരുന്ന പ്രദേശത്ത് വിമാനം ലാൻഡ് ചെയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റൺവേയ്ക്ക് പുറത്തേക്ക് തെന്നി മാറുകയായിരുന്നു. ടേബിൾ ടോപ് മാതൃകയിൽ പണി കഴിപ്പിച്ച വിമാനത്താവളം സുരക്ഷാമാനദണ്ഡങ്ങളിൽ പോരായ്മ ഉള്ളതിനെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷന്റെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
മരണപ്പെട്ട പൈലറ്റിന്റെയും സഹപൈലറ്റിന്റെയും മൃതദേഹങ്ങൾ കോഴിക്കോട് മിംസ് ആശുപത്രിയിലാണുള്ളതെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു വ്യക്തമാക്കി.