കൊച്ചി: മോൻസൺ മാവുങ്കലിന്റെ പേഴ്‌സണൽ മേക്കപ്പ് മാൻ ജോഷി അറസ്‌റ്റിൽ. മോൻസനോടൊപ്പം മേക്കപ്പ് മാനും പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ ജോഷിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ നാളെ എറണാകുളം പോക്‌സോ കോടതിയിൽ ഹാജരാക്കും.
തുടർ വിദ്യാഭ്യാസം വാഗ്‌ദാനം ചെയ്‌ത് പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. തുടർന്ന് മോൻസൺ മാവുങ്കലിന്റെ ഗസ്‌റ്റ് ഹൗസിൽ ഫോറൻസിക് പരിശോധന നടത്തിയിരുന്നു. പരാതിക്കാരിയെ മോൻസന്റെ ഗസ്‌റ്റ് ഹൗസിലും വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
അതേസമയം, മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട ഒളിക്യാമറാ വിവാദം അന്വേഷിക്കുകയാണ് ക്രൈംബ്രാഞ്ച്. പോക്‌സോ കേസിലെ പരാതിക്കാരിയാണ് മോൻസന്റെ തിരുമ്മൽ കേന്ദ്രത്തിലെ ഒളിക്യാമറകളെ പറ്റി ക്രൈം ബ്രാഞ്ചിന് വിവരം കൈമാറിയത്. ഒളിക്യാമറകൾ മോൻസൻ മൊബൈൽ വഴിയാണ് നിയന്ത്രിച്ചിരുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ക്യാമറകളിലെ ഉള്ളടക്കം ക്രൈംബ്രാഞ്ച് പരിശോധിക്കും.
മോൻസന്റെ സാമ്പത്തിക ഇടപാടുകൾ, ഉന്നത ബന്ധങ്ങൾ എന്നിവയിൽ ഇയാളുടെ മുൻ മാനേജർ ജിഷ്‌ണുവിന്റെ മൊഴി ക്രൈം ബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
ഇതിനിടെ മോൻസന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റെ എല്ലുകൾ വനം വകുപ്പ് പിടികൂടി. വാഴക്കാലയിലെ വീട്ടിൽ നിന്നാണ് ഇവ പിടിച്ചത്. കലൂരിലെ വീട്ടിൽ നിന്നും റെയ്ഡിന് തൊട്ടു മുൻപ് ഇവ മാറ്റിയിരുന്നു. ക്രൈം ബ്രാഞ്ച് നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു വനംവകുപ്പിന്റെ പരിശോധന.
Most Read: ഇന്ത്യ-പാകിസ്‌ഥാന്‍ ടി-20 മൽസരം; ദേശീയ താല്‍പര്യത്തിന് എതിരെന്ന് രാംദേവ്