ന്യൂഡെൽഹി: രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് അകാരണമായി നീട്ടിക്കൊണ്ട് പോകുന്നതിൽ പ്രതിഷേധിച്ച് ഡെൽഹി ഇഡി ഓഫിസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഉൾപ്പടെയുള്ളവർ തെരുവിൽ ഏറ്റുമുട്ടി. നേതാക്കളെയും എംപിമാരെയും വലിച്ചിഴച്ച് പോലീസ് കസ്‌റ്റഡിയിലെടുത്തു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒരു വിഭാഗം പ്രവർത്തകർ പോലീസ് വാഹനത്തിന്റെ മുകളിൽ കയറിയും പ്രതിഷേധിച്ചു.
മാർച്ചിന് മുന്നോടിയായി എഐസിസി ഓഫിസിന് മുന്നിൽ ബാരിക്കേഡ് സ്‌ഥാപിച്ച് നേതാക്കളെ പോലീസ് തടഞ്ഞിരുന്നു. ബാരിക്കേഡ് തള്ളിമാറ്റിയും മുകളിലൂടെ കടന്നും മാർച്ച് തുടരാൻ നീക്കം നടത്തി. ബാരിക്കേഡ് കടന്നുവരുന്നവരെ ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌ത് നീക്കി. പോലീസുമായി ഉന്തും തള്ളും ഉണ്ടായി. പോലീസ് അതിക്രമമാണ് നടന്നതെന്ന് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്‌ജൻ ചൗധരി പറഞ്ഞു.
നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അഞ്ചാംവട്ട ചോദ്യംചെയ്യലിന് രാഹുൽഗാന്ധി ചൊവ്വാഴ്‌ച ഇഡി ഓഫിസിൽ ഹാജരായിരുന്നു. ഇതുവരെ 40 മണിക്കൂറിലേറെ ചോദ്യംചെയ്‌ത രാഹുലിനെ ഇന്ന് വീണ്ടും വിളിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യൽ അകാരണമായി നീട്ടിക്കൊണ്ട് പോകുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് പ്രതിഷേധം ശക്‌തമാക്കുകയാണ്. കേരളത്തിൽ നിന്നുൾപ്പടെ എല്ലാ എംഎൽഎമാരോടും ഇന്ന് രാത്രിയോടെ ഡെൽഹിയിൽ ഏതാണ് ഹൈക്കമാൻഡ് നിർദ്ദേശം നൽകി.
Most Read: വൃക്ക രോഗി മരിച്ച സംഭവത്തിൽ പഴുതടച്ച അന്വേഷണം വേണമെന്ന് കെ സുധാകരൻ