കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ഓസ്‌ട്രേലിയയിലേക്ക് വ്യാപിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). തട്ടിപ്പിന്റെ കേന്ദ്രം ഓസ്‌ട്രേലിയയിലെ പോപ്പുലർ ഗ്രൂപ്പ് പ്രോപ്പർട്ടി ലിമിറ്റഡ് കമ്പനിയാണെന്നും കേരളത്തിൽ നിന്ന് കടത്തിയ പണം നിക്ഷേപിച്ചത് ഇവിടെ ആണെന്നും ഇഡി വ്യക്‌തമാക്കി. ബാങ്ക് രേഖകൾ പരിശോധിച്ച ശേഷം പ്രതികളെ വീണ്ടും ചോദ്യം ചെയ്യും.
പോപ്പുലർ ഫിനാൻസ് എംഡി തോമസ് ഡാനിയേൽ 2003 മുതൽ ഓസ്ട്രേലിയൻ കമ്പനിയായ പോപ്പുലർ ഗ്രൂപ്പിന്റെ ഡയറക്‌ടറാണെന്നും കമ്പനിയിൽ എത്ര കോടിയുടെ നിക്ഷേപമുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയിട്ടില്ലെന്നും ഇഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
ആദ്യഘട്ടം ചോദ്യം ചെയ്യലില്‍ ഓസ്ട്രേലിയയിലെ കമ്പനിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും താനല്ല അതിന്റെ ഡയറക്‌ടർ എന്നുമായിരുന്നു തോമസ് ഡാനിയേൽ പറഞ്ഞത്. പിന്നീട് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് സത്യം പുറത്തുവന്നത്. എന്നാല്‍ കമ്പനിയില്‍ എത്ര തുക നിക്ഷേപിച്ചിട്ടുണ്ട് എന്ന ചോദ്യത്തിലടക്കം ഡാനിയേല്‍ ഒളിച്ചുകളി തുടരുകയാണ്.
അതേസമയം, പാവപ്പെട്ടവരുടെ നിക്ഷേപത്തുക തട്ടിയെടുത്ത് പ്രതികള്‍ ഭൂമിയും സ്വത്തുക്കളും വാങ്ങിക്കൂട്ടിയെന്നും കോടയില്‍ സമര്‍പ്പിച്ച കസ്‌റ്റഡി അപേക്ഷയില്‍ ഇഡി വ്യക്‌തമാക്കിയിരുന്നു. നാല് സംസ്‌ഥാനങ്ങളിൽ ഭൂമിയും കെട്ടിടങ്ങളും വാങ്ങിയതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്.
2006ല്‍ ബെംഗളൂരുവില്‍ അഞ്ചു നില കെട്ടിടം വാങ്ങി, 2009ല്‍ തഞ്ചാവൂരില്‍ വാങ്ങിയത് 9 ഏക്കര്‍ ഭൂമി. പിന്നാലെ ആന്ധ്രയിലും ഭൂമി വാങ്ങിക്കൂട്ടി. തിരുവല്ലയിലും പത്തനംതിട്ടയിലും ഫ്ളാറ്റും ഭൂമിയും സ്വന്തമാക്കി. പോപ്പുലര്‍ ഫിനാന്‍സിന്റെ 276 ബ്രാഞ്ചുകള്‍ നവീകരിക്കാനെന്ന പേരില്‍ കോടികള്‍ ചിലവഴിച്ചു. കുട്ടികളുടെ പഠനത്തിനും പണം ചിലവഴിച്ചതായി റിനു മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികളായ തോമസ് ഡാനിയേൽ, റിനു മറിയം എന്നിവരുടെ കസ്‌റ്റഡി അപേക്ഷയിലായിരുന്നു ഇഡി ഇക്കാര്യം പറഞ്ഞിരുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതികളെ വീണ്ടും കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും എറണാകുളം ജില്ലാ സെഷന്‍സ് കോടതി അനുവദിച്ചില്ല. തോമസ് ഡാനിയേലിനെയും റിനു മറിയത്തെയും ആറ് ദിവത്തേക്ക് കോടതി റിമാന്‍ഡ് ചെയ്‌തിരിക്കുകയാണ്.
Most Read: രാജ്യത്ത് റബ്ബർ വില 8 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ