കൊച്ചി: രാജ്യത്ത് റബ്ബർ വില എട്ടുവർഷത്തെ ഏറ്റവും ഉയർന്നനിലയിൽ. ബുധനാഴ്‌ച ആർഎസ്എസ്-4 ഇനത്തിന്റെ വില കിലോയ്‌ക്ക് 178.50 രൂപയാണ്. 2013 ജൂലായിൽ 196 രൂപ വരെ വിലയെത്തിയശേഷം വില താഴേക്ക് പോകുകയായിരുന്നു. ഇതിനുശേഷം ആദ്യമായാണു വില ഇത്രയും ഉയരുന്നത്.
ഇപ്പോഴത്തെ പ്രവണതയനുസരിച്ച് 180-185 രൂപവരെ വിലയെത്തിയേക്കാം എന്നാണ് കണക്കുകൂട്ടൽ. മഴക്കാലമായതിനാൽ ടാപ്പിങ് കുറവാണ്. അതുകൊണ്ടുതന്നെ വിപണിയിൽ റബ്ബർ എത്താത്തതും വിലകൂടാൻ കാരണമായിട്ടുണ്ട്.
ഇനിയും വില കൂടുമെന്നുകരുതി കൈയിലുള്ള റബ്ബർ വിൽക്കാതെ സൂക്ഷിക്കുന്ന കർഷകരുമുണ്ട്.സർക്കാർ 170 രൂപ തറവില പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കർഷകർക്ക് ആത്‌മവിശ്വാസം വർധിച്ചതാണ് ഇതിന് കാരണം. ഇപ്പോഴത്തെ നിലയിൽ വിപണി വില സ്‌ഥിരതയിൽ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റബ്ബർ പാലിനും 180 രൂപയോളം വിലയുണ്ട്.
ഇപ്പോൾ പാൽ വിൽക്കുന്നവരുടെ എണ്ണവും കൂടുകയാണ്. വിവിധ കാരണങ്ങളാൽ ഇറക്കുമതി കുറഞ്ഞതും നാട്ടിലെ വിലകൂടാൻ കാരണമായി. അന്താരാഷ്‌ട്ര വില കണക്കാക്കുന്ന ബാങ്കോക്കിൽ ബുധനാഴ്‌ച ആർഎസ്എസ്-3 ഇനത്തിന് (നാട്ടിലെ ആർഎസ്എസ്-4ന് തുല്യം) 143.37 രൂപയാണ്. വ്യവസായികൾ സാധാരണ ബ്ളോക്ക് റബ്ബറാണ് ഇറക്കുമതി ചെയ്യുന്നതെങ്കിലും കടത്തുകൂലിയും 25 ശതമാനം ഇറക്കുമതി തീരുവയും നൽകണം.
Read Also: കേരളത്തിന് തിരിച്ചടി; പാമോയിൽ പ്രോൽസാഹന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം