കോട്ടയം: ഒൻപത് മാസങ്ങൾക്ക് ശേഷം സംസ്‌ഥാനത്ത് റബ്ബർ വില ഇടിഞ്ഞു. കഴിഞ്ഞ മാസം കിലോഗ്രാമിന് 191 രൂപ പിന്നിട്ട റബ്ബർ വില ഇന്ന് ഏതാണ്ട് 160 രൂപയോളമായി താഴ്‌ന്നു. ഇതിന് മുൻപ് 2021 മാർച്ചിൽ റബ്ബർ വില 160 രൂപയായിരുന്നു. പിന്നീട് പടിപടിയായി ഉയർന്ന് കഴിഞ്ഞ മാസം 191 രൂപ വരെ എത്തുകയായിരുന്നു.
എന്നാൽ ഇതൊരു താൽക്കാലിക പ്രതിസന്ധി മാത്രമാണെന്നും അടുത്തയാഴ്‌ചയോടെ വില വീണ്ടും ഉയരുമെന്നുമാണ് പ്രതീക്ഷ. പല വഴികളിലൂടെ ഇന്ത്യൻ വിപണിയിലേക്ക് റബ്ബർ കൂടുതലായി എത്തിയതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണമായി വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്. ഉയർന്ന വില ലഭിച്ചതോടെ കർഷകർ കൈവശമുള്ള ശേഖരം കഴിഞ്ഞ ദിവസങ്ങളിലായി കൂടുതൽ വിറ്റഴിച്ചിരുന്നു.
കോട്ടയം, കൊച്ചി വിപണികളിൽ ദിവസ വിൽപന 2000 ടൺ പിന്നിട്ടു. ക്രിസ്‌തുമസ് എത്തിയതും വിൽപനയ്‌ക്ക് വേഗം കൂട്ടി. സെമി കണ്ടക്‌ടർ ചിപ് ക്ഷാമം വാഹന വിപണിയെ ബാധിച്ചതും രാജ്യാന്തര വിപണിയിൽ നിന്നുള്ള ഇറക്കുമതി കൂടിയതും റബ്ബർ വിലയെ സ്വാധീനിച്ചിട്ടുണ്ട്.
Read Also: 300 കോടിയുടെ ഇലക്‌ട്രിക് വാഹന നിർമാണ കേന്ദ്രവുമായി ബജാജ് ഓട്ടോ