ഇടുക്കി: കേരളത്തിലെ തേയിലത്തോട്ടം തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര ബജറ്റിൽ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യം ശക്‌തമാകുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇടുക്കി എംപി ഡീൻ കുര്യാക്കോസ് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിൽ കണ്ടു കത്ത് നൽകിയിരുന്നു. ധനമന്ത്രിക്ക് മുന്നിലും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
സംസ്‌ഥാനത്ത് ആകെ 104 തേയിലത്തോട്ടങ്ങളുണ്ട്. ഇതിൽ കൂടുതലും ഇടുക്കിയിലാണ്, 74 എണ്ണം. വയനാട്ടിൽ 24ഉം നെല്ലിയാമ്പതിയിലും തിരുവനന്തപുരത്തും 3 വീതവും തോട്ടങ്ങളുണ്ട്. പല തോട്ടങ്ങളും പ്രതിസന്ധിയിലാണ്. ഇടുക്കിയിലെ പീരുമേട്ടിലുള്ള 38 തേയിലത്തോട്ടങ്ങളിൽ 17 എണ്ണവും ഭാഗികമായി മാത്രമാണ് പ്രവർത്തിക്കുന്നത്. ചിലത് വർഷങ്ങളായി അടഞ്ഞു കിടക്കുന്നു.
ഇവിടുത്തെ തൊഴിലാളികളുടെ ജീവിതം ഏറെ ദുരിത പൂർണമാണ്. ഏത് സമയത്തും ഇടിഞ്ഞു വീഴാവുന്ന ലയങ്ങളിൽ ജീവൻ കയ്യിൽ പിടിച്ച് അർധ പട്ടിണിയിലാണ് തൊഴിലാളികൾ കഴിയുന്നത്. കുടിവെള്ളം, സഞ്ചാര യോഗ്യമായ റോഡ് എന്നീ അടിസ്‌ഥാന സൗകര്യങ്ങളൊന്നും ഏർപ്പെടുത്താൻ മാനേജ്മെന്റുകൾക്ക് കഴിയുന്നില്ല.
എസ്‌റ്റേറ്റുകളിൽ നിലവിലുള്ള യന്ത്രസാമഗ്രികൾ മാറ്റി പുതിയവ സ്‌ഥാപിക്കണം. കഴിഞ്ഞ ബജറ്റിൽ അസമിനുംപശ്‌ചിമ ബംഗാളിനും സർക്കാർ പ്രഖ്യാപിച്ച 1000 കോടിയുടെ മാതൃകയിൽ കേരളത്തിലെ തോട്ടം മേഖലയ്‌ക്കും പാക്കേജ് വേണമെന്നാണ് ആവശ്യം. ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
Read Also: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാവും