ന്യൂഡെൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാവും. രാഷ്‌ട്രപതിയുടെ നയ പ്രഖ്യാപനത്തോടെയാവും ഇന്ന് ബജറ്റ് സമ്മേളനം ആരംഭിക്കുക. സാമ്പത്തിക സർവേ റിപ്പോർട് ഇന്ന് സർക്കാർ മേശപ്പുറത്ത് വയ്‌ക്കും. അതേസമയം വിവിധ വിഷയങ്ങൾ ഉയർത്തി ഈ സമ്മേളനവും പ്രക്ഷുബ്‌ധം ആക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. പെഗാസസ് അടക്കമുള്ള വിഷയങ്ങളാകും സഭയിൽ പ്രതിപക്ഷം ഉന്നയിക്കുക.
ഫെബ്രുവരി 11 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. രണ്ടാം ഘട്ടം മാർച്ച് 14ന് ആരംഭിച്ച് ഏപ്രിൽ എട്ടിന് അവസാനിക്കും. നേരത്തെ ഒമൈക്രോൺ വ്യാപനം സംബന്ധിച്ച് ആശങ്ക പരക്കുന്ന സാഹചര്യത്തിൽ ബജറ്റിന് മുന്നോടിയായി സംഘടിപ്പിക്കാറുള്ള ഹൽവ ചടങ്ങ് ധനമന്ത്രാലയം ഒഴിവാക്കിയിരുന്നു. പകരം പ്രധാനപ്പെട്ട ജീവനക്കാർക്ക് അവരുടെ ജോലി സ്‌ഥലത്ത് മധുരപലഹാരങ്ങൾ വിതരണം ചെയ്‌തു.
ബജറ്റിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുന്നതിനായി രേഖകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഉദ്യോഗസ്‌ഥർക്ക് പുറത്തു പോകുന്നതിൽ വിലക്കുണ്ട്. അവരുടെ ‘ലോക്ക് ഇൻ’ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഹൽവ ചടങ്ങ് നടത്തിയിരുന്നത്.
2022-23ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന് ധനമന്ത്രി നിർമല സീതാരാമൻ കടലാസ് രഹിത രൂപത്തിൽ അവതരിപ്പിക്കും. ഇത് അവരുടെ നാലാമത്തെ ബജറ്റ് പ്രഖ്യാപനമാണ്. 2021-22ലെ യൂണിയൻ ബജറ്റും കടലാസ് രഹിതമായിരുന്നു. പാർലമെന്റ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ബജറ്റ് രേഖകൾ എളുപ്പത്തിൽ ലഭിക്കുന്നതിനായി ‘യൂണിയൻ ബജറ്റ് മൊബൈൽ ആപ്പും’ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
Read Also: കോവിഡ് വ്യാപനം; നിർണായക അവലോകന യോഗം ഇന്ന്