തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഒരുമാസക്കാലം നീണ്ടുനിന്ന നാടിളക്കിയുള്ള പ്രചാരണത്തിനാണ് ഇന്ന് കലാശക്കൊട്ട്. കൊടുമ്പിരി കൊണ്ട പ്രചാരണത്തിലാണ് രാഷ്‌ട്രീയ പാർട്ടികളെല്ലാം തന്നെ. കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ.
ഇന്ന് വൈകിട്ട് ആറുമണിക്കാണ് പരസ്യപ്രചാരണം അവസാനിക്കുക. അവസാന 48 മണിക്കൂറിൽ നിശബ്‌ദ പ്രചാരണത്തിന് മാത്രമാണ് അനുവാദമുള്ളത്. ഈ സമയങ്ങളിൽ നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്‌താൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവസാന 48 മണിക്കൂറിൽ സംസ്‌ഥാനത്ത് മദ്യനിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്‌ച കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങും. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളമടക്കം 12 സംസ്‌ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 89 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ്. 1206 സ്‌ഥാനാർഥികൾ മൽസരത്തിനിറങ്ങും. ഏറ്റവും കൂടുതൽ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനവും കേരളമാണ്. രണ്ടാമതായി കർണാടകയും. 14 മണ്ഡലങ്ങളിലാണ് കർണാടകയിൽ വോട്ടെടുപ്പ്.
ഒപ്പം യുപി, രാജസ്‌ഥാൻ, മഹാരാഷ്‌ട്ര, അസം, ബിഹാർ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, ത്രിപുര, ബംഗാൾ, ജമ്മു കശ്‌മീർ എന്നിവിടങ്ങളിലെ മണ്ഡലങ്ങളിലേക്കുള്ള പോളിങ്ങും 26ന് നടക്കും. വാക്‌പ്പോരും നിയമപോരാട്ടവുമൊക്കെയായി കൊണ്ടും കൊടുത്തും മുന്നേറിയ വാശിയേറിയ പ്രചാരണത്തിനാണ് ഇന്ന് തിരശീല വീഴുന്നത്. സംസ്‌ഥാനത്ത് വിവിധ കേന്ദ്രങ്ങളിലെ കൊട്ടിക്കലാശം മുന്നണികളുടെ ബലാബലത്തിന്റെ പരീക്ഷണം കൂടിയായി മാറും. നാളെ നിശബ്‌ദ പ്രചാരണത്തിന്റെ ദിനമാണ്. നാടിളക്കിയുള്ള പ്രചാരണത്തിന് കൊടിയിറങ്ങുന്നുമ്പോൾ മുന്നണികൾക്ക് ആത്‌മവിശ്വാസത്തിനൊപ്പം ആശങ്കയും ബാക്കിയാണ്.
Most Read| ലോക്‌സഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനത്ത് മദ്യവിൽപ്പന ശാലകൾ അടച്ചിടും