ന്യൂഡെൽഹി: കേരളത്തിന് കനത്ത തിരിച്ചടി നൽകി പാമോയിൽ പ്രോൽസാഹന നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ പാമോയിൽ ഉൽപാദനവും, ഉപഭോഗവും വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പുതിയ നയം പ്രഖ്യാപിച്ചത്. നയത്തിന്റെ അടിസ്‌ഥാനത്തിൽ 2025-26 വർഷത്തിനുള്ളിൽ രാജ്യത്ത് അധികമായ് 6.5 ലക്ഷം ഹെക്‌ടറിൽ പാമോയിൽ എണ്ണക്കുരു ക്യഷി യാഥാർഥ്യമാക്കും.
വടക്ക് കിഴക്കൻ, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ താൽപര്യാർഥമാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ പാമോയിൽ വ്യാപന പ്രോൽസാഹന നയം സർക്കാർ അംഗീകരിച്ചു. 2025ൽ 11 ലക്ഷം ടൺ പാമോയിൽ ഇന്ത്യയിൽ ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്.
പുതിയ നയം പാമോയിൽ ഇറക്കുമതി വലിയ അളവിൽ രാജ്യം നടത്തുന്ന പശ്‌ചാത്തലത്തിലെന്ന് കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമർ പ്രതികരിച്ചു. പാമോയിലിന്റെ എണ്ണക്കുരുവിനെ മിനിമം താങ്ങുവില പട്ടികയിലും ഉൾപ്പെടുത്തി.
വെളിച്ചെണ്ണ ഉൽപാദനം വർധിപ്പിക്കാൻ നാളികേര കൃഷി പ്രോൽസാഹന പദ്ധതി പ്രഖ്യാപിക്കണമെന്ന നിർദ്ദേശവും കേന്ദ്രസർക്കാരിന് മുന്നിൽ ഉണ്ടായിരുന്നു. എന്നാൽ ഇത് പരിഗണിക്കപ്പെട്ടില്ല.
Read Also: കോവിഡിൽ അനാഥരായ വിദ്യാർഥികൾക്ക് രാജസ്‌ഥാൻ സർക്കാരിന്റെ കൈത്താങ്ങ്