ജയ്‌പൂർ: കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്‌ടമായ വിദ്യാർഥികൾക്ക് തുടർപഠന സൗകര്യത്തിന് സഹായമൊരുക്കി രാജസ്‌ഥാൻ സർക്കാർ. ഇതിനായി സംസ്‌ഥാനത്ത് പുതിയ കോളേജ് പ്രവേശന നയം സർക്കാർ പുറത്തിറക്കി. കോവിഡിൽ മാതാപിതാക്കളിൽ രണ്ടുപേരെ നഷ്‌ടപ്പെട്ടവർക്കും അല്ലെങ്കിൽ ഒരാളെ നഷ്‌ടപ്പെട്ടവർക്കുമാണ് ആനുകൂല്യം ലഭിക്കുക.
ഹയർ സെക്കണ്ടറി തലത്തിൽ മിനിമം മാർക്ക് വാങ്ങി പാസായവരാണെങ്കിൽ പോലും സർക്കാർ കോളേജുകളിൽ ബിരുദപഠനത്തിന് പ്രവേശനം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവിലുള്ള ക്വാട്ടയിലോ അല്ലെങ്കിൽ കോളേജിൽ അനുവദിച്ചിരിക്കുന്ന സീറ്റുകളിലോ യാതൊരു മാറ്റവും വരുത്താതെ അധികം വരുന്ന സീറ്റുകളിലായിരിക്കും ഈ വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുക.
നിലവിൽ 50 ശതമാനത്തിന് മുകളിൽ ആദിവാസി ജനസംഖ്യയുള്ള ബ്‌ളോക്കുകളിലോ താലൂക്കുകളിലോ ഉള്ള വിദ്യാർഥികൾക്ക് 25 ശതമാനം അധിക സീറ്റുകൾ അനുവദിക്കും. സംസ്‌ഥാനത്തെ ആദിവാസി മേഖലയിൽ വിദ്യാഭ്യാസം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
Also Read: സംസ്‌ഥാനത്തെ എല്ലാ ചിൽഡ്രൻസ് ഹോമുകളും ശിശു സൗഹൃദമാക്കും; ആരോഗ്യമന്ത്രി