തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ ചില്‍ഡ്രന്‍സ് ഹോമുകളും കൂടുതല്‍ ശിശു സൗഹൃദമാക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ചിൽഡ്രൻസ് ഹോമുകളിലുള്ള കുട്ടികളുടെ ക്ഷേമം ഉറപ്പാക്കി മുഖ്യധാരയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശിശു സൗഹൃദമാക്കി നവീകരിച്ച തിരുവന്തപുരം പൂജപ്പുര ആണ്‍കുട്ടികളുടെ ഗവൺമെന്റ് ചില്‍ഡ്രന്‍സ് ഹോമിന്റെ ഉൽഘാടനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.
വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികള്‍ക്കായി 16 ചില്‍ഡ്രന്‍സ് ഹോമുകളും, നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്കായി 8 ഒബ്‌സര്‍വേഷന്‍ ഹോമുകളും, 2 സ്‌പെഷ്യല്‍ ഹോമുകളും, ഒരു പ്ളേസ് ഓഫ് സേഫ്റ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാം ഘട്ടംഘട്ടമായി കൂടുതല്‍ ശിശു സൗഹൃദമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കൂടാതെ അടുത്ത ഘട്ടമായി മലപ്പുറം, പത്തനംതിട്ട ഹോമുകള്‍ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി. കുട്ടികള്‍ക്ക് ശാരീരിക മാനസിക വികാസത്തിന് ഊന്നല്‍ നല്‍കി ശിശു സൗഹാര്‍ദപരമായ രീതിയിലാണ് പൂജപ്പുര ചില്‍ഡ്രന്‍സ് ഹോം പ്രവര്‍ത്തന സജ്‌ജമാക്കിയത്. ഇതിനായി 84 ലക്ഷം രൂപയാണ് ചിലവഴിച്ചത്.
ചില്‍ഡ്രന്‍സ് ഹോമുകളെ ശിശു സൗഹൃദമാക്കുന്നതിന്റെ ആദ്യഘട്ടമായാണ് തിരുവനന്തപുരം ചില്‍ഡ്രന്‍സ് ഹോമിനെ തിരഞ്ഞടുത്തതെന്നും മന്ത്രി വ്യക്‌തമാക്കി. വിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഉൽഘാടന ചടങ്ങിന്റെ അധ്യക്ഷത വഹിച്ചത്.
കൂടാതെ ചടങ്ങിൽ വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും, വനിത ശിശുവികസന വകുപ്പ് ഡയറക്‌ടർ ടിവി അനുപമ നന്ദിയും രേഖപ്പെടുത്തി. ജെജെബി മെമ്പര്‍ പ്രൊഫസർ വിഎം സുനന്ദകുമാരി, സിഡബ്ള്യുസി മെമ്പര്‍ സീതമ്മ, ഐസിപിഎസ് പ്രോഗ്രാം മാനേജര്‍ വിഎസ് വേണു, ജില്ലാ വനിത ശിശുവികസന ഓഫിസര്‍ സബീന ബീഗം, ജില്ലാ ശിശുവികസന ഓഫിസര്‍ ചിത്രലേഖ, ഹോം സൂപ്രണ്ട് ഷീജ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Read also: ഒക്‌ടോബറിൽ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു