ന്യൂഡെൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്‌ത് കേരളം സമർപ്പിച്ച ഹരജിയിൽ സംസ്‌ഥാന സർക്കാരിന് ആശ്വാസം. 13,608 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അനുമതി നൽകിക്കൊണ്ട് ഉത്തരവിടുമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ബാക്കി കടമെടുപ്പ് പരിധിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരുമായി ചർച്ച നടത്താനാണ് കോടതി നിർദ്ദേശം നൽകിയത്.
വിഷയത്തിൽ ഇന്ന് വൈകിട്ട് വീണ്ടും ചർച്ച നടത്താനാണ് നിർദ്ദേശം. കോടതിയിൽ കേസ് നിലനിൽക്കുന്നുവെന്നത് മനസിൽ വെക്കാതെ, ഉന്നത ഉദ്യോഗസ്‌ഥർ അടക്കം പങ്കെടുക്കുന്ന തുറന്ന ചർച്ചക്കാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയത്. 26,000 കോടി രൂപ കടമെടുക്കാൻ അടിയന്തിരമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്.
വാദത്തിനിടെ കേന്ദ്ര സർക്കാർ തരാമെന്ന് പറയുന്ന 13,608 കോടി രൂപയുടെ കാര്യം അംഗീകരിച്ചുകൂടേയെന്ന് കേരളത്തോട് കോടതി ആരാഞ്ഞു. ഇത് സ്വീകരിക്കാമെന്ന് വ്യക്‌തമാക്കിയ കേരളം, 15000 കോടി രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ടു. അതിനിടെ, കേരളം നൽകിയ ഹരജി പിൻവലിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ഉപാധിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. കേസുമായി സുപ്രീം കോടതിയെ സമീപിക്കാൻ കേരള സർക്കാരിന് അധികാരമുണ്ടെന്നും സംസ്‌ഥാനത്തിന്റെ അധികാരം നിഷേധിക്കുന്നത് ശരിയല്ലെന്നും ജസ്‌റ്റിസ് കെവി വിശ്വനാഥൻ വ്യക്‌തമാക്കി.
ഈ വിഷയത്തിൽ കേരളം നൽകിയ ഹരജി പിൻവലിക്കേണ്ടതില്ലെന്നും കോടതി അറിയിച്ചു. ഹരജി പിൻവലിച്ച ശേഷം വിഷയം ചർച്ച ചെയ്യാമെന്നായിരുന്നു കേന്ദ്രം നേരത്തെ മുന്നോട്ട് വെച്ച നിർദ്ദേശം. ഇത് കോടതി അംഗീകരിച്ചില്ല. അതേസമയം, വിഷയത്തിൽ രാഷ്‌ട്രീയ പ്രതികരണങ്ങൾ നടത്തരുതെന്ന് കേരളത്തിനോട് കോടതി നിർദ്ദേശിച്ചു. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങൾ വരുന്നുണ്ടെന്നും ഉന്നത നേതൃത്വത്തിൽ ഉള്ളവരടക്കം വിഷയത്തിൽ പരസ്യ പ്രതികരണം നടത്തുന്നുണ്ടെന്നും കേരളത്തിന് വേണ്ടി ഹാജരായ കപിൽ സിബൽ ചൂണ്ടിക്കാട്ടി.
Most Read| കുതിച്ചുപാഞ്ഞ് കൊച്ചി മെട്രോ; തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു