ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ദാരിദ്ര രേഖക്ക് താഴെയുള്ള ഗ്യാസ് സിലിണ്ടർ ഉപയോക്‌താക്കൾക്ക് ആശ്വാസ വാർത്ത. ഗ്യാസ് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്‌സിഡി തുടരാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉജ്വല യോജന ഗുണഭോക്‌താക്കൾക്കുള്ള സബ്‌സിഡി 2025 വരെ തുടരാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ഇതുപ്രകാരം 14.2 കിലോ എൽപിജി സിലിണ്ടറിന് 300 രൂപയാണ് സബ്‌സിഡി ലഭിക്കുക. ദാരിദ്ര്യരേഖക്ക് താഴെയുള്ള സ്‌ത്രീകൾക്ക് എൽപിജി സിലിണ്ടർ സൗജന്യമായി നൽകുന്ന പദ്ധതിയാണ് ഉജ്വല യോജന. അതേസമയം, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ നാല് ശതമാനം വർധിപ്പിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ, ഡിഎ അടിസ്‌ഥാന ശമ്പളത്തിന്റെ 50 ശതമാനമായി ഉയർന്നു.
വിലക്കയറ്റം പരിഗണിച്ചാണ് കേന്ദ്രം ഡിഎയിൽ വർധനവ് കൊണ്ടുവന്നിരിക്കുന്നത്. പെൻഷൻകാർക്കുള്ള ഡിആറും നാല് ശതമാനം വർധിപ്പിച്ചു. ഇതോടെ പ്രതിവർഷം 12,868.72 കോടി രൂപ ഡിഎയ്‌ക്കും ഡിആറിനുമായി നീക്കിവെക്കേണ്ടി വരും. 49.18 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 67.95 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
Most Read| ‘മോദി കരുത്തനായ നേതാവ്’; പത്‌മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചു