ന്യൂഡെൽഹി: പാർലമെന്റിൽ പ്രതിപക്ഷം സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒളിമ്പിക്‌സിൽ അടക്കം രാജ്യം നിലവിൽ വലിയ നേട്ടങ്ങൾ കൈവരിക്കുകയാണെന്നും, ഈ സമയത്ത് പ്രതിപക്ഷം പാർലമെന്റ് തടസപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. രാജ്യത്തിന്റെ വികസനം തടയാനുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നതെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി.
കോവിഡ് വ്യാപനത്തിനെതിരെ രാജ്യം വലിയ പോരാട്ടമാണ് നടത്തുന്നത്. കൂടാതെ രാജ്യത്തെ കർഷകരെ സഹായിക്കുന്ന നിലപാടാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ പാർലമെന്റ് തടസപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ നീക്കം വിലപ്പോകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ നിലവിൽ ഒളിമ്പിക്‌സിൽ മെഡൽ ജേതാക്കളായ താരങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
പെഗാസസ് ഫോൺ ചോർത്തൽ സംബന്ധിച്ച് വലിയ പ്രതിഷേധത്തിനാണ് പാർലമെന്റ് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദിവസവും സഭയിൽ ഉണ്ടായ ഉന്തലിലും തള്ളലിലും സുരക്ഷാ ഉദ്യോഗസ്‌ഥക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് എംപിക്കെതിരെ ഉദ്യോഗസ്‌ഥ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ നടപടി എടുക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ നടപടി സ്വീകരിച്ച് എംപിമാരെ ഭയപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് തിരിച്ചടിച്ചു.
Read also : നിയമസഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റിൽ വിജയിക്കും; അഖിലേഷ് യാദവ്