ക്വിറ്റോ: രണ്ട് മാസങ്ങൾക്ക് മുൻപ് നൂറിലധികം തടവുപുള്ളികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇക്വഡോറിൽ വീണ്ടും സമാന സംഭവങ്ങൾ പതിവാകുന്നു. രാജ്യത്തെ മയക്കുമരുന്ന്, അധോലോക ഇടപാടുകൾ നിയന്ത്രിക്കുന്ന വൻ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വേദി സർക്കാരിന് കീഴിലുള്ള ജയിലുകളാണ്.
കഴിഞ്ഞ ദിവസം ജയിലിലെ തടവുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ 68 പേരാണ് മരിച്ചത്. 25 പേര്‍ക്ക് പരിക്കേറ്റു. ഗ്വായാക്വില്‍ നഗരത്തിലെ ലിറ്റോറല്‍ ജയിലിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇതിനുമുൻപും ഈ ജയിലില്‍ നിന്ന് സമാന സംഭവങ്ങള്‍ റിപ്പോര്‍ട് ചെയ്‌തിരുന്നു. മെക്‌സിക്കന്‍ കുറ്റവാളി സംഘങ്ങളായ സിനാലോവ, ജലിസ്‌കോ ന്യൂജനറേഷന്‍ കാര്‍ടെല്‍സ് എന്നിവയുമായി ബന്ധമുള്ള കുറ്റവാളികളാണ് ഏറ്റുമുട്ടിയത്.
കഴിഞ്ഞ സെപ്റ്റംബര്‍ അവസാനം ഇതേ ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ 116 തടവുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ഗുണ്ടാസംഘത്തിന്റെ നേതാവ് കഴിഞ്ഞ ദിവസം ജയില്‍ മോചിതനായിരുന്നു. ഇയാളുടെ അഭാവം മുതലെടുത്ത് മറ്റു സംഘങ്ങള്‍ ഇവരുടെ മേഖലയിലേക്ക് അതിക്രമിച്ചു കടക്കുകയും അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ജയിലില്‍നിന്നും തോക്കുകളും സ്‍ഫോടക വസ്‌തുക്കളും വാളുകളും കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ പോലീസെത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. സുരക്ഷ ശക്‌തമാക്കാൻ ജയിലില്‍ പട്ടാളത്തെയും വിന്യസിച്ചിട്ടുണ്ട്. അതേസമയം മാഫിയാസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പുതിയ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ഇക്വഡോര്‍ പ്രസിഡണ്ട് ഗില്ലെര്‍മോ ലാസോ പറഞ്ഞു.
Read Also: വടക്ക്-കിഴക്കൻ മേഖലയിലെ ഭീകരവാദ സംഘടനകൾക്ക് പിന്നിൽ ചൈന; റിപ്പോർട്