ഗായാസ്: ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിലെ ജയിലില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെ തടവുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്. ഇതില്‍ അഞ്ച് പേരുടെ തലയറുത്ത നിലയിലാണ് കണ്ടെത്തിയത്. 52 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭയാനകവും നികൃഷ്‌ടവുമായ ജയില്‍ സംഘര്‍ഷമാണിതെന്ന് അധികൃതര്‍ പ്രതികരിച്ചു.
ചൊവ്വാഴ്‌ചയാണ് ഗ്വായാക്വില്‍ നഗരത്തിലെ ജയിലില്‍ സംഘര്‍ഷം അരങ്ങേറിയത്. ഇരുവിഭാഗം തടവുകാര്‍ തമ്മില്‍ ബോംബും തോക്കും കത്തിയും ഉപയോഗിച്ച് ഏറ്റുമുട്ടുകയായിരുന്നു.
ഇക്വഡോറില്‍ പ്രവര്‍ത്തിക്കുന്ന മെക്‌സിക്കന്‍ മയക്കുമരുന്ന് കടത്ത് സംഘങ്ങളാണ് ആക്രമണത്തിന് തുടക്കമിട്ടതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നത്. അന്തര്‍ദേശീയ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ള തടവുകാരെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്.
ജയിലിലെ സ്‌ഥിതി ഭയാനകമാണെന്ന് ജയില്‍ സര്‍വീസ് ഡയറക്‌ടർ ബൊളിവര്‍ ഗാര്‍സണ്‍ പറഞ്ഞു. ഭൂരിഭാഗം പേരും വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ നിരവധി തടവുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
നേരത്തെ 30 പേരുടെ മരണമാണ് സ്‌ഥിരീകരിച്ചിരുന്നത്. അതേസമയം ജയിലിലെ പൈപ്പ് ലൈനുകളിൽ കണ്ടെത്തിയ മൃതദേഹങ്ങൾ ഇപ്പോഴും തിരിച്ചറിയാൻ കഴിഞ്ഞട്ടില്ലെന്ന് പോലീസ് കമാൻഡർ ഫോസ്‌റ്റോ ബ്യൂനാനോ പറഞ്ഞു. തടവുകാര്‍ ഗ്രനേഡുകള്‍ എറിഞ്ഞതായും അദ്ദേഹം പറഞ്ഞു.
അതേസമയം നാനൂറോളും പോലീസുകാരും സൈന്യവും ചേര്‍ന്ന് ജയിലിന്റെ നിയന്ത്രണം ഏറ്റെടുത്തതായാണ് വിവരം. ആസൂത്രിതമായ ആക്രമണമാണോ നടന്നതെന്നതില്‍ അന്വേഷണം തുടങ്ങി. നിരവധി ആയുധങ്ങളും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലും ജയിലിൽ സംഘർഷം ഉണ്ടായിരുന്നു. അന്ന് 79 തടവുകാര്‍ ആയിരുന്നു കൊല്ലപ്പെട്ടത്.
ലോകത്തിലെ മുൻനിര കൊക്കെയ്ൻ ഉൽപാദകരായ കൊളംബിയക്കും പെറുവിനും ഇടയിൽ സ്‌ഥിതിചെയ്യുന്ന ഇക്വഡോർ അമേരിക്കയിലേക്കും യൂറോപ്പിലേക്കും മയക്കുമരുന്ന് കയറ്റുമതി ചെയ്യുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമാണ്. ഈ വർഷം ജനുവരി മുതൽ ഓഗസ്‌റ്റ് വരെയുള്ള കാലയളവിൽ ഇവിടെനിന്നും ഏകദേശം 116 ടൺ മയക്കുമരുന്നാണ് അധികൃതർ പിടിച്ചെടുത്തത്.
Most Read: കോൺഗ്രസിലെ ഗ്രൂപ്പ് പ്രവർത്തനം; താക്കീത് നൽകി രാഹുൽ ഗാന്ധി