ന്യൂഡെൽഹി: ഇന്ത്യയുടെ വടക്ക്-കിഴക്കൻ സംസ്‌ഥാനങ്ങളിലെ ഭീകരവാദ സംഘടനകൾക്ക് പിന്നിൽ ചൈനയെന്ന് റിപ്പോർട്. മണിപ്പൂരിൽ മ്യാൻമർ അതിർത്തിയിൽ അഞ്ച് സൈനികരെയും, കേണലിനെയും, കുടുംബത്തെയും വധിച്ച ഭീകരവാദി ആക്രമണം നടത്തിയ സംഘത്തിനും ചൈനീസ് സഹായം ലഭിച്ചതായി വിവരം ലഭിച്ചു.
വടക്ക്-കിഴക്കൻ മേഖലയിലെ സായുധ സംഘടനകൾക്ക് മ്യാൻമറിലെ അരാകൻ സേനയുമായും യുണൈറ്റഡ് വാ സ്‌റ്റേറ്റ് സേനയുമായും ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഈ സംഘടനകൾ വഴിയാണ് വടക്ക്-കിഴക്കൻ മേഖലയിലേക്ക് ചൈനീസ് ആയുധങ്ങൾ എത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.
യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഉൾഫ) കമാൻഡർ പരേഷ് ബറുവ, നാഷണൽ സോഷ്യലിസ്‌റ്റ് കൗൺസിൽ ഓഫ് നാഗാലാന്റ് (ഐഎം) അംഗം ഫുൻടിംഗ് ഷിംറാങ് എന്നീ ഭീകരവാദികൾ ചൈനീസ് സംരക്ഷണത്തിലാണെന്നും റിപ്പോർട്ടുണ്ട്. ചൈന-മ്യാൻമർ അതിർത്തിയിലെ യുന്നാൻ പ്രവിശ്യയിലാണ് ഭീകരവാദികൾ ചൈനീസ് സംരക്ഷണയിൽ കഴിയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
Read Also: മണ്ഡലകാല-മകരവിളക്ക് തീർഥാടനം; ഇന്ന് ശബരിമല നട തുറക്കും