ലഖ്നൗ: കർഷകരുടെ ട്രാക്‌ടർ റാലിയിൽ പൊലീസുമായുള്ള സംഘർഷത്തിൽ മരിച്ച കർഷകന്റെ വീട്ടിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെത്തി. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശിയായ നവ്രീത് സിംഗാണ് റിപ്പബ്ളിക് ദിനത്തിൽ മരണപ്പെട്ടത്. വീട്ടിലെത്തിയ പ്രിയങ്ക പ്രാർഥന ചടങ്ങുകളിൽ പങ്കെടുത്തു. ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കളും ഇവരെ അനുഗമിച്ചു.
സമാധാനപരമായി കർഷക പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയതാണ് നവ്രീതെന്നും ഇദ്ദേഹത്തിന് നേരെ പോലീസ് വെടി ഉതിർത്തുവെന്നും ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് കെ ലല്ലു പറഞ്ഞിരുന്നു. അതേസമയം ബാരിക്കേഡിൽ ഇടിച്ചതിനെ തുടർന്ന് ട്രാക്‌ടർ മറിഞ്ഞാണ് നവ്രീത് സിംഗ് മരിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഡെൽഹി പോലീസ് പുറത്തുവിട്ടിരുന്നു.
റിപ്പബ്ളിക് ദിനത്തിൽ കർഷകർ സംഘടിപ്പിച്ച ട്രാക്‌ടർ റാലിയിൽ ശക്‌തമായ സംഘർഷത്തിനാണ് രാജ്യതലസ്‌ഥാനം സാക്ഷ്യം വഹിച്ചത്. പലയിടങ്ങളിലും പോലീസും കർഷകരും ഏറ്റുമുട്ടി. സംഘർഷവുമായി ബന്ധപ്പെട്ട് കർഷകർ അടക്കം നിരവധി പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
Read also: ഗുജറാത്ത് രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് മാർച്ച് ഒന്നിന്