ന്യൂഡെൽഹി: നബി വിരുദ്ധ പരാമർശത്തിൽ സസ്‌പെന്‍ഷനിലായ ബിജെപി വക്‌താവ് നൂപുർ ശർമക്ക് സുരക്ഷ ഏർപ്പെടുത്തി ഡെൽഹി പോലീസ്. വധ ഭീഷണിയുണ്ടെന്ന നൂപുർ ശർമയുടെ പരാതിയിലാണ് സുരക്ഷ ഏർപ്പെടുത്തിയത്.
പരാതിയിൽ ഡെൽഹി പോലീസ് ഇന്നലെ കേസെടുത്തിരുന്നു. തന്റെ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും തന്റെ വിലാസം പരസ്യമാക്കരുതെന്നും നൂപുർ ശർമ ആവശ്യപ്പെട്ടു. നൂപുർ ശർമയെ സസ്‌പെന്‍ഡ് ചെയ്‌ത് ബിജെപി പുറത്തുവിട്ട കത്തിൽ അവരുടെ മേൽവിലാസമുണ്ടായിരുന്നു. ഈ കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്‌തിരുന്നു.
അതേസമയം ആരുടെയും മതവികാരം വ്രണപ്പെടുത്തുക എന്നത് തന്റെ ഉദ്ദേശ്യമല്ലെന്ന് നൂപുർ ശർമ പ്രതികരിച്ചു. പ്രസ്‌താവനയിൽ ട്വിറ്ററിലൂടെ ശർമ ക്ഷമാപണം നടത്തി.
— Nupur Sharma (@NupurSharmaBJP) June 5, 2022
നൂപുർ ശർമയുടെ വിവാദ പ്രസ്‌താവനയെ ചൊല്ലി ഉത്തർപ്രദേശിലെ കാൺപൂരിൽ സംഘർഷമുണ്ടായതിനെ തുടർന്നാണ് സംഭവം വിവാദമാകുന്നത്. ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ ഗൾഫ് രാജ്യങ്ങൾ രംഗത്ത് വന്നതോടെയാണ് ബിജെപി ഇവരെ സസ്‌പെന്‍ഡ് ചെയ്‌തത്. പാർട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായമാണ് നൂപുർ ശർമ പ്രകടിപ്പിച്ചതെന്നും ബിജെപി വിശദമാക്കി. വിവാദ പരാമർശത്തിൽ മറ്റൊരു നേതാവ് നവീൻകുമാർ ജിൻഡാലിനെയും സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
അതിനിടെ, ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്‌താവനയിൽ മാപ്പുപറഞ്ഞ് അപമാനിതരാകേണ്ടത് രാജ്യമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയും ഇന്ത്യൻ സർക്കാരും ഒന്നല്ല. ബിജെപി ദേശീയ വക്‌താക്കൾ നടത്തിയത് കലാപം ഉണ്ടാക്കുന്ന പ്രസ്‌താവനയാണ്. ഇത്തരം പ്രസ്‌താവന നടത്തുന്നവർക്കെതിരെ നടപടി എടുക്കാൻ ഏറെ കാലമായി ആവശ്യപ്പെടുന്നുണ്ട്.
പക്ഷേ നടപടികൾ ഉണ്ടായില്ല. ബിജെപി കാരണം ഇപ്പോൾ രാജ്യമൊന്നാകെ മാപ്പുപറയേണ്ട അവസ്‌ഥ വന്നിരിക്കുകയാണെന്നും സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കാൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ട്. നിയമം നടപ്പിലാക്കുമെന്ന് ലോകത്തിന് ഉറപ്പ് നൽകേണ്ടതുണ്ടെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
Most Read: പൊതുജനങ്ങൾക്ക് ആയുധ പരിശീലനം; പുത്തൻ പദ്ധതിയുമായി കേരളാ പോലീസ്