തിരുവനന്തപുരം: സംസ്‌ഥാനത്ത് തെരുവ് നായ്‌ക്കളുടെ ആക്രമണം വർധിച്ചുവരികയാണ്. പേവിഷബാധക്കുള്ള വാക്‌സിൻ എടുത്തിട്ടും മരണങ്ങളും തുടർക്കഥയാകുന്നു. ഈ സാഹചര്യത്തിൽ പേവിഷബാധ നിയന്ത്രിക്കാനുള്ള കർമ്മ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നായകളിൽ നിന്നും പൂച്ചകളിൽ നിന്നുമുള്ള ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് തീരുമാനം കൈക്കൊണ്ടത്.
പേവിഷബാധ നിയന്ത്രിക്കാൻ മൂന്ന് വകുപ്പുകളും ചേർന്ന് കർമ്മ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കാൻ യോഗം തീരുമാനിച്ചെന്ന മന്ത്രി വ്യക്‌തമാക്കി. തെരുവ് നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പിലാക്കും. ഇതോടൊപ്പം വാക്‌സിനേഷനും നടത്തും. വളർത്തുനായയുടെ വാക്‌സിനേഷനും ലൈസൻഡും നിർബന്ധമായും നടപ്പിലാക്കുന്നു എന്നുറപ്പാക്കും. ഓരോ ബ്‌ളോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകൾ സ്‌ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
പല ജില്ലകളിലും നായകളുടെ കടി മൂന്നിരട്ടിയോളം വർധിച്ച സാഹചര്യവും മന്ത്രി ചൂണ്ടിക്കാട്ടി. വാക്‌സിനെടുക്കുന്നതിന് വിമുഖത പാടില്ലെന്നും മന്ത്രി പറഞ്ഞു. പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടതാണ്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. ശക്‌തമായ ബോധവൽക്കരണം നടത്തും. മുഖത്തും കൈകളിലും കടിയേൽക്കുന്നത് പെട്ടെന്ന് പേവിഷബാധ ഏൽക്കാൻ കാരണമാകുന്നു.
അതാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്. എല്ലാ പ്രധാന ആശുപത്രികളിലും വാക്‌സിൻ ഉറപ്പ് വരുത്തും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ യോഗം വിളിച്ചുചേർത്ത് പരമാവധി നായകൾക്ക് മൃഗസംരക്ഷണ വകുപ്പ് വാക്‌സിൻ എടുക്കുമെന്നും പേവിഷബാധ നിയന്ത്രിക്കാൻ വിവിധ വകുപ്പുകൾ ഏകോപിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചെന്നും മന്ത്രി അറിയിച്ചു.
Most Read: ‘അരുമയാണെങ്കിലും അപകടം’; സൂക്ഷിക്കണം ഈ വളർത്തുനായകളെ