ന്യൂഡെൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി കത്ത് നല്‍കി. മാതാവിന് സുഖമില്ലാത്തതിനാല്‍ കൂടെ നില്‍ക്കണമെന്ന് കാണിച്ചാണ് രാഹുല്‍ കത്തയച്ചിരിക്കുന്നത്. ചോദ്യം ചെയ്യല്‍ തിങ്കളാഴ്‌ചത്തേക്ക് മാറ്റിവെക്കണം എന്നാണ് രാഹുലിന്റെ ആവശ്യം.
കഴിഞ്ഞ മൂന്ന് ദിവസം 25 മണിക്കൂറാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്‌തത്. അസുഖ ബാധിതയായതിനെ തുടര്‍ന്ന് സോണിയ ഗാന്ധി ഡെൽഹിയിലെ ഗംഗറാം ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ഇന്ന് ചോദ്യം ചെയ്യലില്‍ നിന്ന് രാഹുലിനെ ഒഴിവാക്കിയിരുന്നു. വെള്ളിയാഴ്‌ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നു.
കോവിഡാനന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് ഞായറാഴ്‌ചയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ രണ്ടിനാണ് സോണിയ ഗാന്ധിക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. പ്രിയങ്കയും രാഹുലും ആശുപത്രിയില്‍ സോണിയക്ക് ഒപ്പം ഉണ്ടെന്നാണ് വിവരം.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയേയും ഇഡി നേരത്തെ ചോദ്യം ചെയ്‌തിരുന്നു. സാമ്പത്തിക ഇടപാട് കേസില്‍ ഇരുവര്‍ക്കുമുള്ള പങ്കാണ് ഇഡി അന്വേഷിക്കുന്നത്.
Most Read: സ്വപ്‌നയുടെ രഹസ്യമൊഴി നൽകില്ല; ക്രൈം ബ്രാഞ്ച് ആവശ്യം തള്ളി കോടതി