കോഴിക്കോട്: ജില്ലയിലെ സബ് രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ് റെയ്‌ഡ്. പരിശോധനയിൽ കണക്കിൽപ്പെടാത്ത രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. കക്കോടി സബ് രജിസ്‌ട്രാർ ഓഫിസിൽ നിന്ന് 1.84 ലക്ഷം രൂപയും മുക്കം സബ് രജിസ്‌ട്രാർ ഓഫിസിൽ നിന്ന് 10,910 രൂപയും ചാത്തമംഗലം സബ് രജിസ്‌ട്രാർ ഓഫിസിൽ നിന്ന് 3770 രൂപയുമാണ് പിടിച്ചത്.
സബ് രജിസ്ട്രാർ ഓഫിസിലെ ഉദ്യോഗസ്‌ഥർക്ക് ആധാരമെഴുത്തുകാർ പണം എത്തിച്ച് നൽകുന്നു എന്ന വിവരത്തെ തുടർന്നാണ് സംസ്‌ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തിയത്. ഭൂമി രജിസ്‌ട്രേഷൻ നടത്താൻ ആധാരമെഴുത്തുകാർ നിശ്‌ചിത തുകയിലുമധികം ഈടാക്കി വൈകിട്ടോടെ ഉദ്യോഗസ്‌ഥർക്ക് എത്തിച്ച് നൽകുന്നു എന്നായിരുന്നു വിജിലൻസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്‌ഥാനത്തിൽ പകൽ മുന്നരക്ക് ശേഷമായിരുന്നു പരിശോധന നടത്തിയത്.
കോഴിക്കോട് ജില്ലയിലെ മൂന്നിടത്ത് നടത്തിയ പരിശോധനയിലും ക്രമക്കേട് കണ്ടെത്തി. ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് അടുത്ത ദിവസങ്ങളിൽ വിശദമായ പരിശോധന നടത്തിയ ശേഷമാകും തുടർ നടപടികളെന്ന് വിജിലൻസ് അറിയിച്ചു.
വിജിലൻസ് നോർത്ത് റേഞ്ച് എസ്‌പി പിസി സജീവന്റെ നിർദ്ദേശപ്രകാരം യൂണിറ്റ് ഡിവൈഎസ്‌പി സുനിൽകുമാർ, ഇൻസ്‌പെക്‌ടർമാരായ ശിവപ്രസാദ്, ജയൻ, മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രജിസ്ട്രാർ ഓഫിസുകളിൽ റെയ്‌ഡ് നടത്തിയത്.
Most Read: കാസർഗോഡ് കാറഡുക്ക ആന പ്രതിരോധ പദ്ധതിയുടെ സർവേ ആരംഭിച്ചു