ന്യൂഡെൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ കുതിരക്കച്ചവട സാധ്യത ഭയന്ന് രാഷ്‌ട്രീയ പാർട്ടികൾ. കര്‍ണാടകയിലും എംഎല്‍എമാരെ കുതിരക്കച്ചവട സാധ്യത ഭയന്ന് റിസോര്‍ട്ടിലേക്കാക്കി. ജെഡിഎസിന്റെ മുഴുവൻ എംഎല്‍മാരെയുമാണ് റിസോര്‍ട്ടിലേക്ക് മാറ്റിയത്. ബെംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലേക്കാണ് 32 ജെഡിഎസ് എംഎല്‍എമാരെ മാറ്റിയത്.
ഹരിയാനയിലും, രാജസ്‌ഥാനിലും, മഹാരാഷ്‌ട്രയിലും എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരുന്നു. 200 അംഗ നിയമസഭയില്‍ രാജസ്‌ഥാനില്‍ കോണ്‍ഗ്രസിന് 108ഉം ബിജെപിക്ക് 71ഉം സീറ്റുകളാണുള്ളത്. ജയിക്കാന്‍ ഓരോ സ്‌ഥാനാർഥിക്കും കിട്ടേണ്ടത് 41 വോട്ടാണ്. സീറ്റ് നില പരിശോധിച്ചാല്‍ കോണ്‍ഗ്രസിന് 2ഉം ബിജെപിക്ക് ഒരു സീറ്റിലും ജയിക്കാം. നാല് സീറ്റുകളുള്ളതില്‍ അഞ്ച് സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്.
ഹരിയാനയിൽ രണ്ട് രാജ്യസഭ സീറ്റാണുള്ളത്. 90 അംഗ നിയമസഭയില്‍ 40 സീറ്റുള്ള ബിജെപി ഒരു സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. ജയിക്കാന്‍ 31 വോട്ടാണ് വേണ്ടതെന്നിരിക്കേ കോണ്‍ഗ്രസിനുള്ളത് കൃത്യം 31 സീറ്റ്. അജയ് മാക്കന്റെ സ്‌ഥാനാർഥിത്വത്തില്‍ പ്രതിഷേധിച്ച് മൂന്ന് എംഎല്‍എമാര്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച് നില്‍ക്കുന്നത് കോൺഗ്രസിന് തലവേദനയാണ്.
മഹാരാഷ്‌ട്രയിൽ ആറ് സീറ്റിലേക്ക് ഏഴ് സ്‌ഥാനാർഥികളാണുള്ളത്. ജയിക്കാന്‍ വേണ്ടത് 42 വോട്ടാണ്. ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളടുങ്ങുന്ന മഹാവികാസ് അഘാഡിക്ക് 152 സീറ്റുകളാണുള്ളത്. ബിജെപിക്ക് 106 സീറ്റുകളുണ്ട്. ബിജെപിക്ക് രണ്ടും, മഹാവികാസ് അഘാഡിയിലെ കക്ഷികളായ എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന എന്നിവര്‍ക്ക് ഓരോ സീറ്റിലും ജയിക്കാം. ആറാം സീറ്റിലേക്ക് ബിജെപിയും ശിവേസനയും ഒരോ സ്‌ഥാനാർഥിയെ ഇറക്കിയിട്ടുണ്ട്.
കര്‍ണാടകയിൽ നാല് സീറ്റുകളില്‍ ആറ് സ്‌ഥാനാർഥിളാണുള്ളത്. ജയിക്കാന്‍ വേണ്ടത് 45 വോട്ടുകളാണ്. ബിജെപിക്ക് രണ്ടും, കോണ്‍ഗ്രസിന് ഒന്നും സീറ്റില്‍ ജയിക്കാം. നാലാമത് സീറ്റിലേക്ക് ജയിക്കാമെന്ന് കണക്ക് കൂട്ടിയ ജെഡിഎസിനെ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും സ്‌ഥാനാർഥികളെ രംഗത്ത് ഇറക്കിയിരിക്കുകയാണ്.
Read Also: യുപിയിൽ മുസ്‌ലിംകളെ കൊണ്ട് ഏത്തമിടീച്ചു; ജയ് ശ്രീറാം വിളിപ്പിച്ചു