കോഴിക്കോട്: വിവര സാങ്കേതികവിദ്യയിൽ മലബാറിന്റെ പുത്തൻ പ്രതീക്ഷയായ രാമനാട്ടുകര കിൻഫ്ര അഡ്വാൻസ്‌ഡ് നോളജ് പാർക്ക് ഉൽഘാടനം ഉടൻ. അഭ്യസ്‌തവിദ്യരായ നൂറുകണക്കിന് യുവജനങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങൾ ഒരുക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ട നിർമാണം പൂർത്തിയാവാറായി. മെയ് മാസത്തിലായിരിക്കും പാർക്കിന്റെ ഉൽഘാടനം നടക്കുക.
ഒന്നാം ഘട്ടത്തിൽ 45 കോടി രൂപ മുതൽ മുടക്കിയുള്ള പദ്ധതിയിൽ 27 കോടി രൂപയുടെ പ്രവൃത്തികളാണിപ്പോൾ പൂർത്തിയാകുന്നത്. 1.10 ലക്ഷം ചതുരശ്ര അടി വിസ്‌തീർണമുള്ള അഞ്ചുനില കെട്ടിട സമുച്ചയത്തിന്റെ പെയിന്റിങ് പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. ഇതോടൊപ്പം മലിനജല ശുദ്ധീകരശാല,പ്രത്യേക റോഡ്, ചുറ്റുമതിൽ തുടങ്ങിയ അനുബന്ധ സൗകര്യങ്ങളുടെ നിർമാണവും നടന്നുവരുന്നു.
ഐടി അധിഷ്‌ഠിത വ്യവസായ സംരംഭങ്ങളാണ് പാർക്കിൽ തുടങ്ങുക. തുടക്കത്തിൽ 700 പേർക്ക് തൊഴിൽ ലഭിക്കും. തുടർന്നും കൂടുതൽ പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കും. 167 ഭൂവുടമകളിൽനിന്ന് 250 കോടി രൂപ മുടക്കി ഏറ്റെടുത്ത 77.76 ഏക്കർ സ്‌ഥലത്താണ് പാർക്ക് സ്‌ഥാപിക്കുന്നത്.
വിവരസാങ്കേതിക വിദ്യ, ജൈവ സാങ്കേതികവിദ്യ, നാനോ ടെക്‌നോളജി, മൈക്രോ ഇലക്‌ട്രോണിക്‌സ് തുടങ്ങിയ മേഖലകളിലെ വൻകിട-ഇടത്തരം കമ്പനികളെ ലക്ഷ്യമിട്ടാണ് നോളജ് പാർക്കിന്റെ രൂപകൽപ്പന. ഇതിനോടകം തന്നെ ഏതാനും ഐടി കമ്പനികൾ പാർക്കിലേക്ക് വരാൻ സന്നദ്ധത അറിയിച്ചതായി കിൻഫ്ര മാനേജർ എസ് കിഷോർ കുമാർ പറഞ്ഞു.
Read Also: മുല്ലപ്പെരിയാര്‍ അണക്കെട്ട്; മേല്‍നോട്ട സമിതിക്ക് എതിരെയുള്ള ഹരജികൾ ഇന്ന് സുപ്രീംകോടതിയിൽ