തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓണക്കിറ്റ് വാങ്ങാൻ ഓണശേഷവും കാർഡ് ഉടമകൾക്ക് അവസരം ഒരുക്കുമെന്ന് വ്യക്‌തമാക്കി ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഇതുവരെ 61 ലക്ഷം കാർഡ് ഉടമകൾക്കാണ് സംസ്‌ഥാനത്ത് ഓണക്കിറ്റ് വിതരണം ചെയ്‌തത്. ഇന്ന് കൂടി വിതരണം ചെയ്യുന്നതോടെ ഇത് 70 ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്‌തമാക്കി.
അതേസമയം ചില വ്യാപാരികൾ ഓണക്കിറ്റിനെതിരെ പ്രചാരണം നടത്തുന്നുണ്ടെന്നും, അനാവശ്യ വിവാദങ്ങൾക്ക് താൽപര്യമില്ലെന്നും മന്ത്രി പറഞ്ഞു. 15 ഭക്ഷ്യ വിഭവങ്ങൾ ഉൾപ്പെടുത്തിയാണ് സംസ്‌ഥാനത്തെ എല്ലാ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് വിതരണം ചെയ്യുന്നത്.
സംസ്‌ഥാനത്തെ 86 ലക്ഷം കാർഡ് ഉടമകൾക്കും ഓണത്തിന് മുൻപ് തന്നെ കിറ്റ് വിതരണം ചെയ്യാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായി ജൂലൈ അവസാനത്തോടെ ആരംഭിച്ച കിറ്റ് വിതരണം ഓഗസ്‌റ്റ് 18ന് മുൻപായി പൂർത്തിയാക്കാനും പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ ഇതിന് കഴിയാതെ വന്നതോടെയാണ് ഓണശേഷവും കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വാങ്ങാമെന്ന് മന്ത്രി വ്യക്‌തമാക്കിയത്. ഏകദേശം 420.50 കോടി രൂപയാണ് ഇതിന്റെ ചിലവായി പ്രതീക്ഷിക്കുന്നത്.
Read also: പാലക്കാട്ടെ സഹകരണ സംഘം തട്ടിപ്പ്; അന്വേഷണത്തിന് സിപിഎം കമ്മീഷൻ