തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക ബില്ലുകൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരള സർക്കാർ. നിയമം ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സംസ്‌ഥാന കൃഷിമന്ത്രി വിഎസ് സുനിൽ കുമാർ വ്യക്‌തമാക്കി. ഇതിനെ തുടർന്ന് കേന്ദ്രത്തിന്റെ എന്ത് നടപടിയും സ്വീകരിക്കാൻ സംസ്‌ഥാന സർക്കാർ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേറ്റുകളുടെ താൽപര്യങ്ങൾക്കനുസരിച്ച് ഭരണഘടന പോലും ലംഘിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. സംസ്‌ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന വിഷയങ്ങൾക്ക് മേൽ ഏകപക്ഷീയമായി നിയമം നിർമിക്കാൻ കേന്ദ്രത്തിന് ഭരണഘടന അനുമതി നൽകുന്നില്ല. നിയമങ്ങൾ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും ഈ ആഴ്‌ച തന്നെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
അതേസമയം, കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തിയിരുന്നു. ഒരു ലജ്ജയുമില്ലാത്ത ഇരട്ട നിലപാടാണ് പ്രതിപക്ഷവും മറ്റ് രാഷ്‌ട്രീയ കക്ഷികളും സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കാർഷിക ബിൽ വിഷയത്തിലേക്ക് പ്രതിപക്ഷത്തിന്റെ എടുത്തുചാട്ടമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയിലെ പരിഷ്‌കരണത്തിനായി മോദി സർക്കാർ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്ത് ചെയ്‌തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also Read: ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിസ്‌മയകരമായ മുന്നേറ്റം; എന്‍കെ പ്രേമചന്ദ്രന്‍
ദേശീയ തലസ്‌ഥാനത്ത് വിവിധ കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധം 12ആം ദിവസം പിന്നിടുമ്പോൾ പല സംസ്‌ഥാനങ്ങളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. കർഷകരുടെ ആവശ്യം അംഗീകരിക്കണമെന്നും ബില്ലുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് രാഷ്‌ട്രീയ പാർട്ടികളും പ്രതിഷേധം നടത്തി വരികയാണ്.