വടകര: മൈസൂരുവിലെ ലോഡ്‌ജിൽ തടവിൽ പാർപ്പിച്ച് വടകര സ്വദേശിയുടെ പണം കവർന്ന സംഭവത്തിൽ മൂന്ന് പേരെ പിടികൂടി. മൈസൂരുവിൽ താമസക്കാരായ പാലക്കാട് സ്വദേശി സമീർ, കണ്ണൂർ സ്വദേശി അഷ്റഫ്, വിരാജ്പേട്ടയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി ഉനൈസ് എന്നിവരാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ മാസം നാട്ടിലേക്ക് വരാനായി മൈസൂരു ബസ്‌സ്‌റ്റാൻഡിൽ രാത്രി ബസ് കാത്തുനിൽക്കുകയായിരുന്ന യുവാവിനെ ഇവർ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ലോഡ്‌ജിൽ മൂന്ന് ദിവസം പാർപ്പിച്ച ശേഷം പണം തന്നില്ലെങ്കിൽ പോക്‌സോ കേസിൽ പ്രതിയാക്കുമെന്ന് യുവാവിനെ ഇവർ ഭീഷണിപ്പെടുത്തി.
യുവാവിനെ ഇവർ പീഡിപ്പിക്കുകയും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്‌തു. കൈയിൽ പണമില്ലെന്ന് മനസിലായതോടെ സംഘം യുവാവിന്റെ സഹോദരനെ വിളിച്ച് ഭീഷണിപ്പെടുത്തി 50,000 രൂപ ആവശ്യപ്പെട്ടു.
പണം കൈക്കലാക്കിയ ശേഷമാണ് ഇവർ യുവാവിനെ വിട്ടയച്ചത്. ലോഡ്‌ജിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായകമായത്. പ്രതികളുടെ ബാങ്ക് അക്കൗണ്ടും മൊബൈൽ ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
Read also: കാട്ടാനശല്യം രൂക്ഷം; കയമക്കൊല്ലിയില്‍ കൃഷികള്‍ വ്യാപകമായി നശിപ്പിക്കുന്നു