തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽയുമായ സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. ദേശീയ മഹിമയെ അവഹേളിച്ചു എന്ന കേസിൽ തെളിവില്ല എന്നാണ് പോലീസിന്റെ വാദം. ഇക്കാര്യം അറിയിച്ച് പരാതിക്കാരനായ അഡ്വ. ബൈജു നോയലിന് പോലീസ് നോട്ടീസ് നൽകി. സജി ചെറിയാനെതിരായ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്ന് പബ്ളിക് പ്രോസിക്യൂട്ടർ പോലീസിന് നിയമോപദേശം നൽകിയിരിക്കുകയാണ്.
അന്വേഷണ ഉദ്യോഗസ്‌ഥനായ തിരുവല്ല ഡിവൈഎസ്‌പിക്കാണ് പബ്ളിക് പ്രോസിക്യൂട്ടർ നിയമോപദേശം നൽകിയത്. കോടതി ഉത്തരവ് പ്രകാരമാണ് സജി ചെറിയാനെതിരെ പോലീസ് കേസെടുത്തത്. ഈ കേസിൽ അന്വേഷണം നടത്തി ഒരു റഫർ റിപ്പോർട് സമർപ്പിക്കാനാണ് പോലീസ് ഒരുങ്ങുന്നത്. കേസെടുത്തത് ഏത് വകുപ്പുകൾ പ്രകാരമാണോ, അത് തെളിയിക്കാനുള്ള തെളിവുകൾ ഇല്ലെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതുകൂടി ചേർത്താവും പോലീസ് കോടതിയിൽ റിപ്പോർട് നൽകുന്നത്.
ജൂലൈ മൂന്നിനാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിൽ സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചു സംസാരിച്ചത്. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വിവാദമായതോടെ കൊച്ചിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പിന്നാലെ അദ്ദേഹം മന്ത്രി സ്‌ഥാനം രാജിവെച്ചിരുന്നു.
സംഭവത്തിൽ കോടതി ഉത്തരവ് പ്രകാരമാണ് പോലീസ് കേസെടുത്തത്. കേസ് അവസാനിപ്പിക്കുന്നതിന് മുൻപ് കേസിലെ ഹരജിക്കാരനായ അഡ്വ.ബൈജു നോയലിന് പോലീസ് നോട്ടീസ് നൽകും. അതേസമയം, പോലീസ് തീരുമാനം ചോദ്യം ചെയ്‌ത് പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാനുള്ള അവസരവുമുണ്ട്.
Most Read: ശശി തരൂർ വിവാദം; പ്രശ്‌നപരിഹാരം ഉടൻ വേണമെന്ന് മുസ്‌ലിം ലീഗ്