മലപ്പുറം: ശശി തരൂരുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉണ്ടായ തർക്കങ്ങൾ യുഡിഎഫ് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതായി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. തരൂർ വിഷയത്തിൽ കോൺഗ്രസിൽ ഉണ്ടായ വിഭാഗീയത മുസ്‌ലിം ലീഗിനും അതൃപ്‌തിയുണ്ട്. പ്രശ്‌നങ്ങൾ അലസരപ്പെടുത്തുന്നതാണ്. ഇന്ന് ചേർന്ന മുസ്‌ലിം ലീഗ് യോഗത്തിൽ കോൺഗ്രസിനുള്ളിൽ വിഭാഗീയത പ്രധാന വിഷയമായി ചർച്ച ചെയ്‌തു.
വിഷയത്തിൽ പ്രശ്‌നപരിഹാരം ഉടൻ വേണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. ലീഗിന്റെ അഭിപ്രായം നാളെ ചേരുന്ന യുഡിഎഫ് യോഗത്തിൽ അവതരിപ്പിക്കും. അതിനിടെ, സംസ്‌ഥാന സർക്കാരിനെതിരെ വിമർശനവുമായി ശശി തരൂർ രംഗത്തെത്തി. വ്യവസായികൾക്ക് കേരളം സാത്താന്റെ നാടാണെന്ന് തരൂർ കുറ്റപ്പെടുത്തി.
കടമെടുപ്പ് പരിധി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് ധനകാര്യ മന്ത്രി കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. തൊഴിലില്ലായ്‌മ കേരളത്തിൽ കൂടി വരികയാണ്. യുവജനങ്ങളിൽ 40 ശതമാനം പേർക്ക് ഇവിടെ ജോലിയില്ല. സർക്കാർ കിറ്റ് കൊടുത്ത് വോട്ട് വാങ്ങുകയാണെന്നും തരൂർ പ്രതികരിച്ചു. അതേസമയം, തന്റെ പരിപാടിക്ക് വിവാദങ്ങൾ ഉണ്ടാകുന്നത് എങ്ങനെയെന്ന് അറിയില്ലെന്നും തരൂർ പറഞ്ഞു.
കേരളത്തിൽ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവാണ്. എല്ലാ പരിപാടികളും ഡിസിസി പ്രസിഡണ്ടുമാരെ അറിയിച്ചിട്ടുണ്ട്. അറിയിച്ചതിന്റെ തീയതി അടക്കം തന്റെ കൈയിലുണ്ട്. പരാതികൾ ഉയരുന്നുണ്ടെങ്കിൽ അതിന് മറുപടി നൽകും. 14 വർഷമായി ചെയ്യുന്ന കാര്യങ്ങൾക്ക് ഇതുവരെ പരാതി ഉണ്ടായിരുന്നില്ല. എയും ഐയും അല്ല, ഇനി ഒന്നിച്ചാണ് മുന്നോട്ട് പോകേണ്ടത്. താനൊരു വിഭാഗത്തിന്റെയും മെമ്പറല്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
അതേസമയം, ഡിസിസികളെ അറിയിക്കാതെ സന്ദർശനം നടത്തുന്ന എന്ന വിവാദങ്ങൾക്കിടെ തരൂർ ഇന്ന് പത്തനംതിട്ടയിൽ എത്തി. പന്തളം, അടൂർ എന്നിവിടങ്ങളിലാണ് ശശി തരൂർ സന്ദർശനം നടത്തിയത്. തരൂർ പങ്കെടുക്കുന്ന പരിപാടികൾ പത്തനംതിട്ട ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പിൽ ബഹിഷ്‌കരിച്ചു.
അതിനിടെ, ശശി തരൂരിനെ എൻസിപിയിലേക്ക് സ്വാഗതം ചെയ്‌ത് സംസ്‌ഥാന അധ്യക്ഷൻ പിസി ചാക്കോ. തരൂരിന് ഏത് സമയവും എൻസിപിയിലേക്ക് വരാമെന്ന് പിസി ചാക്കോ പ്രതികരിച്ചു. തരൂരിന്റെ വലിപ്പം മനസിലാക്കാത്ത ഏക പാർട്ടിയാണ് കോൺഗ്രസെന്നും പാർലമെന്ററി പാർട്ടി നേതൃസ്‌ഥാനം ശശി തരൂരിന് നൽകാമായിരുന്നുവെന്നും പിസി ചാക്കോ പറഞ്ഞു.
Most Read: സംസ്‌ഥാനത്ത് ക്ഷേമപെൻഷനുകൾ നാളെ മുതൽ വിതരണം ചെയ്യും