മലപ്പുറം: ആലംബഹീനർക്ക് അത്താണിയായി മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ നിർമ്മിക്കുന്ന സാന്ത്വന സദനത്തിന്റെ നിർമ്മാണ പൂർത്തീകരണത്തിന് ആവശ്യമായ സാമഗ്രികൾ നൽകി കരുളായി ചെട്ടിയിൽ ബദരിയ മഹല്ല് കമ്മിറ്റിയും എസ് വൈസ് എസ് സാന്ത്വനം യൂണിറ്റ് കമ്മിറ്റിയും മാതൃകയായി.
നിരാലംബർക്ക് ആശ്വാസമാകാനും ആശ്രയമാകാനുമായി ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന സാന്ത്വന സദനം വേഗത്തിൽ തീർക്കൽ അനിവാര്യമാണ്. മറ്റെന്ത് വിഷയമാണെങ്കിലും സാഹചര്യത്തിനെ പഴി പറഞ്ഞു നീട്ടിവെക്കാമായിരുന്നു. പക്ഷെ, ഈ കാര്യത്തിൽ അത് ചിന്തിക്കാൻ കഴിയില്ല. കാരണം, നിർമ്മാണം പ്രഖ്യാപിച്ച നിമിഷം മുതൽ പലരും കാത്തിരിക്കുകയാണ് ‘സാന്ത്വന സദനം’ എന്ന സുരക്ഷിതത്വത്തിലേക്ക് കടന്നു വരാൻ. ആലംബഹീനരായ ഈ മനുഷ്യരുടെ വേദനയും കണ്ണ് നീരും ഒരു നിമിഷം നേരെത്തെ തീർക്കാൻ കഴിഞ്ഞാൽ അത് മഹാ പുണ്യങ്ങളിൽ ഒന്നായി പരിഗണിക്കും; സംഘാടകർ പറഞ്ഞു.
അത് കൊണ്ടാണ് കോവിഡ് കാലമായിട്ടു പോലും, ജനജീവിതത്തിലെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയിട്ടും ‘സാന്ത്വന സദനം’ പൂർത്തീകരിക്കാൻ സാധ്യമാകുന്ന വഴികളൊക്കെ തേടുന്നത്. പുണ്യപ്രവർത്തിയായ ഈ ലക്ഷ്യവും അതിന്റെ സാഹചര്യവും മനസ്സിലാക്കി പലരും പല രീതിയിലാണ് സഹായം എത്തിക്കുന്നത്. ജില്ലാ എസ് വൈ എസ് കമ്മിറ്റിക്ക് കീഴിൽ നിർമ്മാണ സാധനങ്ങൾ ശേഖരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്; സംഘാടകർ കൂട്ടിച്ചേർത്തു.
ഇന്ന് ചെട്ടിയിൽ ബദരിയ മഹല്ല് കമ്മിറ്റിയും എസ് വൈസ് എസ് സാന്ത്വനം യൂണിറ്റ് കമ്മിറ്റിയും സഹകരിച്ചുകൊണ്ട് മുപ്പതിനായിരം രൂപ വില വരുന്ന സോളിഡ് ബ്രിക്‌സാണ് സാന്ത്വന സദനം നിർമ്മാണം നടക്കുന്ന സ്‌ഥലത്ത് എത്തിച്ചത്. സദനം സൈറ്റിൽ നടന്ന ചടങ്ങിൽ വെച്ച് ജില്ലാ എസ് വൈ എസ് നേതാക്കളായ കെ.പി. ജമാൽ കരുളായി, എ പി ബശീർ ചെല്ലക്കൊടി സിദ്ധീഖ് സഖാഫി വഴിക്കടവ്, പി.അബ്‌ദുറഹ്‌മാൻ കാരക്കുന്ന്, ഉമർ മുസ്‌ലിയാർ എന്നിവർ സാമഗ്രികൾ ഏറ്റുവാങ്ങി. മഹല്ല് വർക്കിംഗ് പ്രസിഡണ്ട് ഇ.കെ. അബ്‌ദുൽ കരിം സഖാഫി, മഹല്ല് ഖത്വീബ് ഫൈസൽ അഹ്സനി, കെ സി അബൂബക്കർ മിസ്ബാഹി, കെ ടി ഹുസൈൻ, കെ.പി ഇസ്ഹാഖ്, എം അബ്‌ദുറഹ്‌മാൻ , കെ.ടി നൗഷാദ് അബൂബക്കർ സഅദി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സാന്ത്വന സദനവുമായി ബന്ധപ്പെട്ട മറ്റു വാർത്തകൾ അറിയാൻ ഈ ലിങ്ക് സഹായകമാകും.