ഡെൽഹി: പ്രധാനമന്ത്രിക്ക് എതിരായ വിമർശനങ്ങൾ രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം. മാദ്ധ്യമ പ്രവർത്തകർക്ക് രാജ്യദ്രോഹ കേസിൽ നിന്ന് സംരക്ഷണം വേണമെന്നും കോടതി നിർദ്ദേശിച്ചു. മാദ്ധ്യമ പ്രവർത്തകൻ വിനോദ് ദുവയ്‌ക്കെതിരെയുള്ള രാജ്യദ്രോഹ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർദ്ദേശം.
യുയു ലളിത്, വിനീത് ശരൺ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം. പ്രധാനമന്ത്രി മരണങ്ങളും ഭീകരാക്രമണങ്ങളും വോട്ടിന് വേണ്ടി ഉപയോഗിക്കുന്നുവെന്ന് നേരത്തെ ഒരു പരിപാടിക്കിടെ വിനോദ് ദുവ പരാമർശിച്ചിരുന്നു. ഇതിനെതിരെ ഹിമാചൽ പ്രദേശിലെ ഒരു ബിജെപി നേതാവാണ് പരാതി നൽകിയത്. രാജ്യദ്രോഹകുറ്റവും ദുവയ്‌ക്കെതിരെ ചുമത്തിയിരുന്നു.
രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളുൾപ്പെടുന്ന വിധി ‘കേദാർ സിംഗ് കേസി’ൽ കോടതി നടത്തിയിരുന്നുവെന്നും വിമർശനം എന്ന പേരിൽ രാജ്യദ്രോഹം ചുമത്താനാകില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. മാദ്ധ്യമ പ്രവർത്തകരുടെ അവകാശം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വ്യക്‌തമായ വിധിയാണ് ഇന്ന് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.
Also Read: ലക്ഷദ്വീപ് സന്ദർശനം: അനുമതി നിഷേധിച്ച നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും; ഹൈബി ഈഡൻ