ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം വ്യാപനം ശൈത്യകാലത്ത് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സർക്കാരിന്റെ വിദഗ്‌ധ ഉപദേശക സമിതിയായ നീതി ആയോഗ് (നാഷണൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്‌ഫോമിങ് ഇന്ത്യ). കഴിഞ്ഞ മൂന്നാഴ്‌ചയായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും കുറവുണ്ടെങ്കിലും ശൈത്യകാലത്ത് ഇത് വീണ്ടും ഉയർന്നേക്കാമെന്ന് നീതി ആയോഗ് അംഗം വി.കെ പോൾ പറഞ്ഞു. യൂറോപ്പിൽ വർധിച്ചുവരുന്ന കോവിഡ് കേസുകളുടെ പശ്‌ചാത്തലത്തിലാണ് ഇന്ത്യയിൽ ശൈത്യകാലത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് പോൾ അറിയിച്ചത്.
ഇന്ത്യയിലെ 90 ശതമാനം ആളുകളും കൊറോണാ വൈറസ് ബാധിതരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നാഴ്‌ചയായി രോഗികളുടെ എണ്ണം നിയന്ത്രണ വിധേയമാണെങ്കിലും കേരള, കർണാടക, രാജസ്‌ഥാൻ, ഛത്തീസ്‌ഗഢ്, പശ്‌ചിമ ബംഗാൾ എന്നിവടങ്ങളിൽ ഇപ്പോഴും രോഗ നിരക്ക് വർധിച്ചു വരുന്ന പ്രവണതയാണ് കാണാൻ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Read Also: കോവിഡ് 19: ‘നീറ്റ്’ എഴുതിയ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ കുറവ്
കോവിഡ് പ്രതിരോധ വാക്‌സിൻ നിലവിൽ വന്നാൽ അത് ഇന്ത്യ മുഴുവൻ വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും നാഷണൽ എക്‌സ്‌പെർട് ഗ്രൂപ്പ് ഓൺ വാക്‌സിൻ അഡ്‌മിനിസ്‌ട്രേഷൻ ഫോർ കോവിഡ്-19 (എൻജിവിസി) തലവൻ കൂടിയായ പോൾ വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം രാജ്യത്ത് റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനും പരീക്ഷണ അനുമതി നൽകിയിരുന്നു.