ന്യൂഡെല്‍ഹി: നേതാക്കളുടെ പ്രായം മാനദണ്ഡമാക്കി പാര്‍ട്ടിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആലോചിക്കുന്നു. സംഘടനാപരമായി പാര്‍ട്ടിയെ ശക്‌തമാക്കുന്ന വിവിധ നിര്‍ദേശങ്ങളുടെ ഭാഗമായി നേതാക്കളുടെ ‘സ്വയം വിരമിക്കല്‍’ പ്രഖ്യാപനം സാധ്യമാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. യുവാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാനും നേതൃനിരയില്‍ അണിനിരത്താനും സാധിച്ചാല്‍ ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് തിരിച്ച് വരാന്‍ സാധിക്കും എന്ന നിഗമനത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
പാര്‍ട്ടി ഘടനയില്‍ കോണ്‍ഗ്രസ് ദേശീയ നേത്യത്വം 2014ലെ അതേ അവസ്‌ഥയിലാണ്. പുതിയ സാഹചര്യത്തില്‍ മാറ്റം അനിവാര്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷക്ക് ബോധ്യപ്പെട്ടതായി സൂചനയുണ്ട്. യുവാക്കളെ കൂടുതലായി പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിക്കാനുള്ള കര്‍മ പരിപാടികള്‍ താമസിയാതെ പ്രഖ്യാപിക്കും. നേതാക്കളെ കൊണ്ട് സ്വയം വിരമിക്കല്‍ പ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി മുതിര്‍ന്ന നേതാക്കളില്‍ പലരോടും ഇനി വിശ്രമിച്ച് കൊള്ളാന്‍ സോണിയാ ഗാന്ധി തന്നെ സൂചിപ്പിച്ച് തുടങ്ങുകയും ചെയ്‌തിട്ടുണ്ട്.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് രാഷ്‌ട്രീയ ജീവിതത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. ഇതേതുടർന്ന് കൂടുതല്‍ നേതാക്കള്‍ സ്വയം വിരമിക്കല്‍ പ്രഖ്യാപിക്കും എന്നാണ് നിഗമനം. എന്നാല്‍ തീരുമാനം നടപ്പാക്കാന്‍ സോണിയാ ഗാന്ധി തന്റെ സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ച് തുടക്കമിടാനും സാധ്യതയുണ്ട് .
Read also: ബുദ്ധദേവ് ഭട്ടാചാര്യയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്‌തേക്കും