കാസർഗോഡ്: ജില്ലയിലെ ചെറുവത്തൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച മിക്ക കുടിവെള്ള സാംപിളുകളിലും ഷിഗെല്ല ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പരിശോധനക്കയച്ച 30 സാംപിളുകളില്‍ 24 എണ്ണത്തിലും ബാക്‌ടീരിയ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ നിലവിൽ ശക്‌തമാക്കിയിട്ടുണ്ട്.
പരിശോധനക്കയച്ച 5 സാംപിളുകളില്‍ ഷിഗെല്ലയും 12 എണ്ണത്തില്‍ ഇ കോളിയും മൂന്നെണ്ണത്തില്‍ ഷിഗെല്ല, കോളിഫോം, ഇ കോളി എന്നിവയുടെ സംയുക്‌ത സാന്നിധ്യവുമാണ് കണ്ടെത്തിയത്. നിലവിൽ പഞ്ചായത്തിലെ മുഴുവന്‍ കുടിവെള്ള സ്രോതസുകളും ക്‌ളോറിനേറ്റ് ചെയ്യാനാണ് തീരുമാനം. സ്‌കൂളുകള്‍, അങ്കണവാടികള്‍, കുടിവെള്ള വിതരണ പദ്ധതികള്‍, ഗവണ്‍മെന്റ് ഓഫീസുകള്‍ എന്നിവയിലെ കുടിവെള്ള സാംപിളുകള്‍ പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
കഴിഞ്ഞ 4ആം തീയതി ചെറുവത്തൂരിലെ ഹോട്ടലുകള്‍ അടക്കമുള്ള ഭക്ഷ്യവില്‍പ്പന ശാലകളില്‍ നിന്ന് ശേഖരിച്ച ജല സാംപിളുകളിലാണ് ബാക്‌ടീരിയ സാന്നിധ്യം കണ്ടെത്തിയത്. ഷവർമ്മ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാക്കാൻ കാരണം ഷിഗെല്ല ബാക്‌ടീരിയയാണെന്ന് സ്‌ഥിരീകരിച്ചതിന് പിന്നാലെയാണ് പരിശോധന നടത്തിയത്.
Read also: ഇന്ത്യയിൽ നിന്നുള്ള ഹജ്‌ജ് തീർഥാടകർക്ക് ആവശ്യമായ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ