ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നുള്ള ഹജ്‌ജ് തീർഥാടകർക്ക് ആവശ്യമായ ഒരുക്കങ്ങൾ സൗദിയിൽ അവസാന ഘട്ടത്തിലാണെന്ന് വ്യക്‌തമാക്കി കേന്ദ്ര ഹജ്‌ജ് കമ്മിറ്റി ചെയർമാൻ എപി അബ്‌ദുള്ളക്കുട്ടി. കൂടാതെ ഹജ്‌ജ് സർവീസുകൾക്കായി വിമാന കമ്പനികളുമായി കരാർ ഒപ്പിട്ടതായും, ഹജ്‌ജ് തീർഥാടകരിൽ നിന്ന് മൂന്നര ലക്ഷത്തോളം രൂപ ഈടാക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തവണ ഇന്ത്യൻ ഹജ്‌ജ് കമ്മിറ്റി വഴി 56,601 തീർഥാടകരാണ് ഹജ്‌ജിനെത്തുന്നത്. ഇവർക്കായി മക്കയിൽ അസീസിയയിലും മദീനയിൽ ഹറം പള്ളിക്ക് സമീപം മർക്കസിയ ഏരിയയിലും താമസ സൗകര്യം ഒരുക്കുമെന്ന് എപി അബ്‌ദുള്ളക്കുട്ടി നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. നിലവിൽ ഹജ്‌ജ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സൗദിയിൽ 4 ദിവസത്തെ സന്ദർശനത്തിലാണ് അദ്ദേഹം.
ഇത്തവണ കൊച്ചി ഉൾപ്പടെ രാജ്യത്തെ 10 വിമാനത്താവളങ്ങളിൽ നിന്നാണ് ഇന്ത്യയിൽ നിന്നുള്ള ഹജ്‌ജ് വിമാനങ്ങൾ സർവീസ് നടത്തുക. ആദ്യ വിമാനം മെയ് 31ന് പുറപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: കൊച്ചി മെട്രോയിൽ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി; പുതിയ പരീക്ഷണത്തിന് തുടക്കം