കോഴിക്കോട്: ഷിഗെല്ല രോഗബാധമൂലം തിക്കോടി പഞ്ചായത്തിൽ ഒരു കുട്ടി മരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അഭ്യർഥിച്ചു. ഷിഗെല്ല രോഗബാധ പകരുന്നത് മലിനമായ ജലം ഉപയോഗിച്ച് നിർമിക്കുന്ന ആഹാര സാധനങ്ങളിൽ കൂടിയാണ്.
തണുത്ത പാനീയങ്ങൾ, സിപ്പപ്പ്, ഐസ്‌ക്രീമുകൾ, നാരങ്ങവെള്ളം തുടങ്ങിയവയിൽ നിന്നുമാണ് രോഗബാധ ഉണ്ടായതെന്ന് അനുമാനിക്കുന്നു. ഈ ഗുരുതര സാഹചര്യത്തിൽ പഞ്ചായത്തിൽ ഇത്തരം സാധനങ്ങളുടെ വിൽപ്പന താൽക്കാലികമായി നിരോധിച്ചതായി പ്രസിഡണ്ട് അറിയിച്ചു.
പഞ്ചായത്തിലെ മുഴുവൻ കുടിവെള്ള സ്രോതസുകളും ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ ക്ളോറിനേഷൻ ചെയ്യും. കടകളിലും സ്‌ഥാപനങ്ങളിലും പരിശോധന നടത്തി വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നവ അടപ്പിക്കുന്നതിനും നിയമലംഘനം നടത്തുന്ന സ്‌ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും നിർദേശം നൽകി.
പൊതുജനങ്ങൾ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. ശുചിത്വം ഇല്ലാതെ നിർമിച്ച തണുത്ത പാനീയങ്ങൾ, ഐസുകൾ, നാരങ്ങവെള്ളം, തുടങ്ങിയവ ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്.
Read Also: അരി വിതരണം തടഞ്ഞ നടപടി; സർക്കാർ ഹൈക്കോടതിയെ സമീപിക്കും