മുംബൈ: തനിക്ക് ബിജെപി നൽകുന്ന പിന്തുണയെ വിമർശിച്ച ശിവസേന എംപി സഞ്ജയ് റാവത്തിനെ ചോദ്യം ചെയ്‌ത് ബോളിവുഡ് നടി കങ്കണ റണൗട്ട്. ശിവസേന പ്രവർത്തകർക്ക് തന്നെ തല്ലാനും ബലാത്സംഗം ചെയ്യാനുമുള്ള അനുവാദം ബിജെപി നൽകുകയായിരുന്നോ വേണ്ടിയിരുന്നത് എന്ന് കങ്കണ ചോദിച്ചു.
Wow!! Unfortunate that BJP is protecting someone who busted drug and mafia racket, BJP should instead let Shiv Sena goons break my face,rape or openly lynch me, nahin Sanjay ji? How dare they protect a young woman who is standing against the mafia!!! https://t.co/xnspn8yeSW
— Kangana Ranaut (@KanganaTeam) September 13, 2020
മുംബൈയെ പാക് അധീന കശ്‌മീരുമായി ഉപമിച്ച കങ്കണയെ ബിജെപി പിന്തുണക്കുന്നത് ദൗർഭാഗ്യകരമാണ് എന്നായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രസ്‌താവന. ശിവസേന മുഖപത്രമായ ‘സാംന’യിലെ ലേഖനത്തിലായിരുന്നു റാവത്തിന്റെ വിമർശനം. ബിഹാർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപിയുടെ നീക്കമെന്നും റാവത്ത് ആരോപിച്ചു. മുംബൈയുടെ പ്രാധാന്യം കുറക്കുന്നതിന് ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നും നഗരത്തെ നിരന്തരം അപകീർത്തിപ്പെടുത്തുക എന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും റാവത്ത് വ്യക്തമാക്കി.
കങ്കണക്ക് നൽകുന്ന പിന്തുണയും സുശാന്ത് സിംഗ് രജപുത് കേസിലെ നിലപാടുകളുമെല്ലാം രജപുത്ര, ക്ഷത്രിയ വോട്ടുകൾ നേടാനാണെന്നും അതുവഴി ബിഹാർ തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കങ്കണയുമായുള്ള പ്രശ്‌നത്തിൽ മഹാരാഷ്‌ട്ര സർക്കാരിനും ശിവസേനക്കുമെതിരെ വ്യാപക വിമർശനമുയരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഇന്ന് പ്രതികരണവുമായി എത്തിയിരുന്നു.
എന്ത് രാഷ്‌ട്രീയ കൊടുങ്കാറ്റുകൾ വന്നാലും താൻ അഭിമുഖീകരിക്കുമെന്നും തന്റെ നിശബ്‌ദതയുടെ അർത്ഥം തനിക്ക് ഉത്തരങ്ങളില്ല എന്നല്ലായെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് അവസാനിച്ചുവെന്നാണ് ചിലർ കരുതുന്നത്, അവർ വീണ്ടും രാഷ്‌ട്രീയം കളിക്കാൻ ആരംഭിച്ചു. എന്നാൽ താൻ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നില്ല, പക്ഷേ മഹാരാഷ്‌ട്രയെ അപമാനിക്കാനുള്ള ഗൂഢാലോചന ചിലർ നടത്തുന്നുണ്ടെന്നും താക്കറെ പ്രതികരിച്ചു.