മുംബൈ: കള്ളപ്പണക്കേസിൽ ശിവസേനാ നേതാവും എംപിയുമായ സഞ്‌ജയ് റാവത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കസ്‌റ്റഡിയിലെടുത്തു. റാവത്തിന്റെ വസതിയില്‍ ഇഡി മണിക്കൂറുകള്‍ നീണ്ട റെയ്‌ഡ് നടത്തിയിരുന്നു. മുംബൈയിലെ ഒരു ജനവാസകേന്ദ്രമായ പത്ര ചോള്‍ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് ഇഡി റെയ്‌ഡിലേക്ക് നയിച്ചത്. ഞായറാഴ്‌ച രാവിലെ ഏഴുമണിക്കാണ് ഇഡി ഉദ്യോഗസ്‌ഥരും സിഐഎസ്‌എഫ് ഉദ്യോഗസ്‌ഥരും റാവത്തിന്റെ മുംബൈ, ഭാണ്ടുപിലെ മൈത്രി എന്ന വസതിയിലെത്തിയത്.
തുടര്‍ന്ന് നടത്തിയ റെയ്‌ഡിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് അദ്ദേഹത്തെ കസ്‌റ്റഡിയിലെടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് റാവത്തിന് മുന്‍പ് രണ്ടുവട്ടം ഇഡി നോട്ടീസ് നല്‍കിയിരുന്നു. രണ്ടാമത്തെ നോട്ടീസ് ജൂലൈ 27ന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു. എന്നാല്‍ അദ്ദേഹം രണ്ടുവട്ടവും ഹാജരായിരുന്നില്ല.
മുംബൈയിലെ പത്രചോളിന്റെ പുനരുദ്ധാരണം, അതുമായി ബന്ധപ്പെട്ട് റാവത്തിന്റെ ഭാര്യയും അടുത്ത അനുയായികളും നടത്തിയ പണമിടപാട് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഇഡി റാവത്തിനെ ചോദ്യംചെയ്യുന്നത്. താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും രാഷ്‌ട്രീയ വേട്ടയാടലിന്റെ ഇരയാണെന്നും റാവുത്ത് നേരത്തെ പ്രതികരിച്ചിരുന്നു. ശിവസേനയുടെ രാജ്യസഭാ എംപിയായ റാവത്ത്, ഉദ്ധവ് താക്കറേ ക്യാമ്പിലെ പ്രമുഖനും പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ എഡിറ്ററുമാണ്.
Most Read: ഫാസിലിന്റെ കൊലപാതകം; അക്രമിസംഘം എത്തിയ കാറിന്റെ ഡ്രൈവർ അറസ്‌റ്റിൽ