മുംബൈ: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധികൾക്കിടയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി സഞ്‌ജയ് റാവത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചതിൽ പരിഹാസവുമായി ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ എംപി.
“ഇഡിയുടെ സമൻസ് കിട്ടിയ സഞ്‌ജയ് റാവത്തിന് എന്റെ ആശംസകൾ. അയോഗ്യതയെ ചൊല്ലിയുള്ള ചൂടേറിയ കോടതി പോരാട്ടത്തിൽ വിമത വിഭാഗം വിജയിക്കും,”- അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്രയിലെ ജനങ്ങൾ എല്ലാം ശ്രദ്ധിക്കുന്നുണ്ട്, അവർ ഉചിതമായ മറുപടി നൽകും. എല്ലാ വിമത എംഎൽഎമാരും ഇന്ന് യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.
തന്നെയും മറ്റ് 15 വിമത എംഎൽഎമാരെയും അയോഗ്യരാക്കിയ ശിവസേനയുടെ നീക്കത്തിനെതിരെ ഏക്‌നാഥ് ഷിൻഡെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഡെപ്യൂട്ടി സ്‌പീക്കർ നരഹരി സിർവാളിനെതിരായ അവിശ്വാസ പ്രമേയം തള്ളിയതിനെയും അവർ ചോദ്യം ചെയ്യുന്നുണ്ട്. താങ്കളെ നീക്കം ചെയ്യുന്ന കാര്യം തീരുമാനിക്കുന്നത് വരെ ശിവസേന സമർപ്പിച്ച അയോഗ്യത ഹരജിയിൽ നടപടിയെടുക്കരുതെന്ന് സിർവാളിനോട് വിമതർ നിർദ്ദേശം തേടിയിട്ടുണ്ട്.
പ്രവീൺ റൗട്ട്, പത്ര ചൗൾ ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ടാണ് ഇഡി സഞ്‌ജയ് റാവത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. ചൊവ്വാഴ്‌ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. 1,034 കോടി രൂപയുടെ പത്ര ചൗൾ ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ഏപ്രിലിൽ ഇഡി സഞ്‌ജയ് റാവത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. “ഞാൻ ഭയപ്പെടുന്ന ആളല്ല, എന്റെ സ്വത്ത് പിടിച്ചെടുക്കൂ, എന്നെ വെടിവച്ചുകൊല്ലൂ, അല്ലെങ്കിൽ ജയിലിലേക്ക് അയക്കൂ, ബാലാസാഹേബ് താക്കറെയുടെ അനുയായിയും ശിവസൈനികനുമാണ് ഞാൻ”- എന്നായിരുന്നു റാവത്ത് അന്ന് പ്രതികരിച്ചിരുന്നത്.
Most Read: രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; യശ്വന്ത് സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു