കോഴിക്കോട്: യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് കോഴിക്കോട് കളക്‌ടറേറ്റിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തിയത്. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രകടനവുമായി എത്തിയ പ്രവർത്തകർ കളക്‌ടറേറ്റിൽ സ്‌ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിക്കുകയും ഇതേ തുടർന്ന് പ്രവർത്തകർക്ക് മേൽ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു. പ്രവർത്തകരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടങ്കിലും പ്രതിഷേധം തുടരുകയായിരുന്നു.
ബാരിക്കേഡ് മറികടന്ന് കളക്‌ടറേറ്റ് വളപ്പിനുള്ളിലേക്ക് കയറാനുളള ശ്രമത്തിലാണ് പ്രവർത്തകർ. കെ റെയിൽ വിരുദ്ധ സമര സമിതി നേതാവ് ടിപി ഇസ്‌മായിൽ അടക്കമുള്ള നേതാക്കൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സംസ്‌ഥാനത്തെ എല്ലാ കളക്‌ടറേറ്റിലേക്കും ഇന്ന് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കെ റെയിൽ വിരുദ്ധ പ്രതിഷേധം നടത്തുന്നുണ്ട്.
Most Read: ശബരിഗിരി പദ്ധതിയിൽ തീപിടിത്തം; ഉൽപ്പാദനത്തിൽ 60 മെഗാവാട്ട് കുറയും