ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്എം കൃഷ്‌ണ അന്തരിച്ചു. 92 വയസായിരുന്നു. പുലർച്ചെ 2.45ന് ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിൽസയിൽ ആയിരുന്നു.
2009 മുതൽ 2012 വരെ യുപിഎ സർക്കാരിൽ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 1999 മുതൽ 2004 വരെ കർണാടകയുടെ പത്താമത്തെ മുഖ്യമന്ത്രിയും 2004 മുതൽ 2008 വരെ മഹാരാഷ്‌ട്രയുടെ 19ആം ഗവർണറുമായിരുന്നു. 1989 ഡിസംബർ മുതൽ 1993 ജനുവരി വരെ കർണാടക വിധാൻ സഭയുടെ സ്‌പീക്കറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
ബെംഗളൂരുവിനെ രാജ്യത്തിന്റെ ഐടി തലസ്‌ഥാനമാക്കി മാറ്റുന്നതിൽ എസ്എം കൃഷ്‌ണ വഹിച്ച പങ്ക് വലുതാണ്. പ്രജാ സോഷ്യലിസ്‌റ്റ് പാർട്ടിയിലൂടെയാണ് അദ്ദേഹം രാഷ്‌ട്രീയത്തിലെത്തിയത്. 2017ൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന അദ്ദേഹം നേരത്തെ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മൻമോഹൻസിങ് മന്ത്രിസഭയിൽ അംഗമായിരുന്നു. 2023 ജനുവരി ഏഴിന് സജീവ രാഷ്‌ട്രീയത്തിൽ നിന്ന് ആദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചു. 2023ൽ പത്‌മ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു.
Most Read| സംസ്‌ഥാനത്ത് വാഹന രജിസ്‌ട്രേഷൻ ഇനി ഏത് ആർടി ഓഫീസിലും ചെയ്യാം